പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ആളാണെന്ന് അറിയാതെയാണ് മാതാപിതാക്കൾ മക്കളെ ഡാൻസ് പഠിക്കാൻ വിട്ടത്
കൊല്ലം: കൊല്ലത്ത് 12 കാരനെ പീഡിപ്പിച്ച കേസിൽ ഡാൻസ് മാസ്റ്റർ അറസ്റ്റിലായി. കൊല്ലം കുമ്മിൾ സ്വദേശി സുനിൽകുമാറാണ് പിടിയിലായത്. നാല് വർഷം മുൻപും സമാനമായ കേസിൽ ഇയാൾ പിടിയിലായിരുന്നു. 12 വയസുകാരനിലുണ്ടായ സ്വഭാവ വ്യത്യാസം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ സ്കൂൾ വഴി കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
വിവരമറിഞ്ഞ് മാതാപിതാക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. സ്കൂൾ യുവജനോത്സവങ്ങളിൽ അടക്കം കുട്ടികളെ വർഷങ്ങളായി ഡാൻസ് പഠിപ്പിക്കുന്നയാളാണ് സുനിൽ കുമാർ. 2019 ലും സമാനമായ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. അന്ന് കേസെടുത്തത് പാങ്ങോട് പൊലീസായിരുന്നു.
കേരളത്തിൽ ഒരു ദിവസം പത്ത് പോക്സോ കേസെങ്കിലും റിപ്പോർട്ട് ചെയ്യുന്നു, ഞെട്ടിക്കുന്ന കണക്കുകൾ
ആ കേസിൽ റിമാന്റിലായിരുന്ന ഇയാൾ 60 ദിവസം ജയിലിൽ കഴിഞ്ഞു. ഇതിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയതായിരുന്നു. ഈ വിവരം അറിയാതെയാണ് ഇയാളുടെ അടുത്തേക്ക് മക്കളെ മാതാപിതാക്കൾ ഡാൻസ് പഠിപ്പിക്കാൻ അയച്ചത്. കൂടുതൽ കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കോഴിക്കോടും സമാനമായ കുറ്റകൃത്യം നടന്നു. പുതുപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെയാണ് അറസ്റ്റ് ചെയ്തു. കെട്ടിട നിർമാണ കരാറുകാരനാണ് പ്രതി മുസ്തഫ. താമരശ്ശേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. 10 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഇയാൾക്കെതിരെ അഞ്ച് പരാതികൾ ഇതുവരെ താമരശ്ശേരി പൊലീസിൽ ലഭിച്ചിട്ടുണ്ട്. വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ട കുട്ടിയാണ് ആദ്യം പരാതി നൽകിയത്. മുസ്തഫക്കൊപ്പം മറ്റൊരാൾ കൂടി ഉപദ്രവിച്ചതായി കുട്ടികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.
