പരിശോധനയിൽ കടുവയുടെ വായിൽ മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ചതായി കണ്ടെത്തി. കടുവയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്ത് ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.
പാലക്കാട്: നെല്ലിയാമ്പതിയിൽ കിണറ്റിൽ കടുവയെ (Tiger) ചത്ത നിലയിൽ കണ്ടെത്തി. മൂന്നു ദിവസം പഴക്കം തോന്നിക്കുന്ന മൂന്ന് വയസ്സ് പ്രായമുളള പെൺകടുവയുടെ ജഡമാണ് കണ്ടെത്തിയത്. പരിശോധനയിൽ കടുവയുടെ വായിൽ മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ചതായി കണ്ടെത്തി. കടുവയുടെ ജഡം പോസ്റ്റ്മോർട്ടം (Post Mortem) ചെയ്ത് ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.
കാക്കനാട്ടെ റീജനൽ കെമിക്കൽ എക്സാമിനേഷൻ ലാബിലാണ് വിദഗ്ധ പരിശോധന നടക്കുക. ഇരയെ പിന്തുടരുന്നതിനിടെ കിണറ്റിൽ വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ചയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കൃഷി സ്ഥലത്തേക്ക് വെള്ളം പമ്പ് ചെയ്യാൻ കിണറ്റിനരികിലെത്തിയവരാണ് ജഡം കണ്ടെത്തിയത്.
വനം വകുപ്പ് കെണിവെച്ച് കാത്തിരിക്കുന്ന മലമ്പുഴയിൽ വീണ്ടും പുലിയിറങ്ങി, വളർത്തുനായയെ ആക്രമിച്ചു
പാലക്കാട്: മലമ്പുഴയിൽ വീണ്ടും പുലിയിറങ്ങി. മേലേ ധോണിയിലാണ് രാത്രി പുലിയെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പുത്തൻകാട്ടിൽ സുധയുടെ വീട്ടിലാണ് പുലിയെത്തിയത്. പശുക്കളുടെ കരച്ചിൽ കേട്ടാണ് വീട്ടുകാരുണർന്നത്. നായയെ പുലി ആക്രമിക്കുന്നത് കണ്ടതായി സുധ പറഞ്ഞു. പരിക്കേറ്റ നായയെ രാവിലെ കാണാതായി.
തുടർച്ചയായി മൂന്നാം ദിവസമാണ് പുലിയെ കാണുന്നത്. രണ്ട് ദിവസം മുൻപ് ഇവിടെ ഒരു പശുവിനെ പുലി കൊന്നിരുന്നു. പിന്നീട് വനം വകുപ്പ് കെണി വെച്ചെങ്കിലും പുലി ഇതിന് സമീപത്തെത്തി തിരികെ പോയി. വീണ്ടും പുലിക്കായി വനം വകുപ്പ് കെണിയൊരുക്കിയെങ്കിലും ഇന്ന് മേലേ ധോണിയിലാണ് പുലിയുടെ സാന്നിധ്യം കണ്ടത്.
പുലിയെ പിടികൂടാനാകാത്ത സാഹചര്യത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ വീണ്ടും രംഗത്ത് വന്നു. മൂന്നു ദിവസമായി ഉറക്കമില്ലെന്നും കൂടു വെച്ചു പോയതല്ലാതെ വനം വകുപ്പ് ഒന്നും ചെയ്തില്ലെന്നും ഇവർ ആരോപിക്കുന്നു. കൂട്ടിലിട്ട ചത്ത പശുക്കിടാവിനെ എടുത്തു കളയാൻ പോലും തയാറായില്ല. വേണമെങ്കിൽ വീട്ടുടമ എടുത്ത് കുഴിച്ചിടൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മറുപടി നൽകിയതായി പുലിക്കോട്ടിൽ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
