കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; രണ്ട് നാൾ തിരച്ചിലിനൊടുവിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുഴയിലെ ശക്തമായ ഒഴുക്കു കാരണം രക്ഷപ്പെടുത്താനായിരുന്നില്ല
കോഴിക്കോട്: ചാലിയാർ പുഴയിൽ മണക്കടവ്-പൊന്നേംപാടം കടവിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. മണക്കടവ് മൂന്നാംതൊടി എക്കാട്ട് നവീൻകുമാറിന്‍റെ മകൻ ജിഷ്ണു (22) വിന്‍റെ മുതദേഹമാണ് കണ്ടെത്തിയത്.
കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുഴയിലെ ശക്തമായ ഒഴുക്കു കാരണം രക്ഷപ്പെടുത്താനായിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ യായിരുന്നു സംഭവം. ഉടൻ തന്നെ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാഴക്കാട് പോലിസും മീഞ്ചന്ത ഫയർഫോഴ്സും ട്രോമ കെയർ യൂണിറ്റും, ബേപ്പൂരിൽ നിന്നെത്തിയ മത്സ്യതൊഴിലാളികളും, നാട്ടുകാരും ചേർന്ന് തിരച്ചിൽ ഊർജിതമാക്കിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇന്നലെയും ഇന്നും ആയി നടത്തിയ തെരച്ചിലിനൊടുവിൽ ഇന്ന് ഉച്ചയക്ക് 12 മണിയോടെയാണ് മൃതദേഹം ഫറൂഖ് കോളേജ് മണ്ണെടി കടവിൽ കണ്ടെത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona