സത്യം പുറത്തുവരുന്നത് വരെ നിയമപരമായി പോരാടുക തന്നെ ചെയ്യും. ഡീനിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
ഇടുക്കി: ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ (SFI) നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ (Dheeraj murder case) മുഖ്യപ്രതി നിഖിൽ പൈലിക്ക് വെള്ളിയാഴ്ചയാണ് ജാമ്യം ലഭിച്ചത്.
ഇതിന് പിന്നാലെ നിഖില്‍ പൈലിയുടെ ജാമ്യ വാര്‍ത്ത പങ്കുവച്ച് ഡീന്‍ കുര്യക്കോസ് എംപി. എൺപത്തി എട്ട് ദിവസങ്ങൾക്ക് ശേഷം കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച യൂത്ത് കോൺഗ്രസ്സ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിക്ക് കോടതി ജാമ്യം അനുവദിച്ചു, എന്നാണ് ഇടുക്കി എംപിയുടെ പോസ്റ്റ് തുടങ്ങുന്നത്.
നിരന്തരമായ നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ:എസ് അശോകന് അഭിവാദ്യങ്ങൾ. സത്യം പുറത്തുവരുന്നത് വരെ നിയമപരമായി പോരാടുക തന്നെ ചെയ്യും. ഡീനിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
ഇതിന് പിന്നാലെ ഈ പോസ്റ്റിന് അടിയിലും മറ്റും നിരവധി കമന്‍റുകളാണ് സൈബര്‍ ലോകത്തെ ഇടത് അനുഭാവികള്‍ അടക്കം ഇടുന്നത്. കൊലയാളി പുറത്തിറങ്ങുമ്പോള്‍ എംപിക്ക് സന്തോഷം, നിങ്ങള്‍ ജനപ്രതിനിധിയല്ലെ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഇവര്‍ പോസ്റ്റിന് അടിയില്‍ ഉയര്‍ത്തുന്നു. അതേ സമയം എംപിയുടെ പോസ്റ്റിനെ പ്രതിരോധിച്ച് കോണ്‍ഗ്രസ് അണികളും ഈ പോസ്റ്റില്‍ ഉണ്ട്.
ഇടുക്കി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 10ന് ഇടുക്കി എൻജിനീയറിങ് കോളേജ് വിദ്യാർഥിയായ ധീരജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലി കുത്തിക്കൊന്നത്. മറ്റ് ഏഴ് പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 87 ദിവസത്തിന് ശേഷമാണ് നിഖിൽ പൈലിക്ക് ജാമ്യം ലഭിക്കുന്നത്. കേസിൽ രണ്ടാം തിയതി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേസിൽ നിഖിൽ പൈലിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ആകെ എട്ടു പ്രതികളാണുള്ളത്. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഢന നിരോധന നിയമം, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 600 ഓളം പേജുള്ളതാണ് കുറ്റപത്രം. 160 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. അതേസമയം ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രം പറയുന്നു.
കേസിലെ മുഖ്യതെളിവായ കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതാണ് പൊലീസിനെ കുഴക്കുന്നതാണ്. രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്ടറേറ്റിനു മുന്നിലുള്ള വനമേഖലയിൽ കത്തി ഉപേക്ഷിച്ചെന്നാണ് നിഖിൽ പൈലി പൊലീസിനോട് പറഞ്ഞിരുന്നത്. നിഖിലിനെ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. ജനുവരി പത്തിനാണ് കോളേജ് തിരഞ്ഞെടുപ്പിനിടയിലുണ്ടായ തർക്കത്തിനിടെ ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലച്ചെയ്യപ്പെടുന്നത്. കേസിൽ പിടിയിലായ ഒന്നാം പ്രതി നിഖിൽ പൈലി ഒഴികെയുള്ളവർക്ക് ജാമ്യം ലഭിച്ചിരുന്നു.
