എറണാകുളത്ത് കളമശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് അപകടത്തിൽ പെട്ടു. റെയിൽവേ ഓവർ ബ്രിഡ്ജിലേക്ക് ബസ് ഇടിച്ചു കയറി
തൃശ്ശൂർ: ടോറസ് ലോറിക്ക് മുകളിലേക്ക് മറ്റൊരു ടോറസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തൃശ്ശൂർ നടത്തറ മൂർക്കിനിക്കര സ്വദേശി സച്ചിനാണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. ആലത്തൂർ വണ്ടാഴി വടക്കുമുറിയിലെ ഇഷ്ടിക കളത്തിൽ മണ്ണ് തട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
എറണാകുളത്ത് കളമശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് അപകടത്തിൽ പെട്ടു. റെയിൽവേ ഓവർ ബ്രിഡ്ജിലേക്ക് ബസ് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്.
സംസ്ഥാനത്ത് ഇന്ന് തന്നെയുണ്ടായ മറ്റ് രണ്ട് അപകടങ്ങളിൽ 17 പേർക്ക് പരിക്കേറ്റു. കോട്ടയം പൊൻകുന്നം രണ്ടാം മൈലിൽ ലോറി നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറിയാണ് ആദ്യത്തെ അപകടം. കട്ടപ്പനക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനം വീടിനു മുൻപിലെ കാർ പോർച്ചിന് മുകളിൽ വീണാണ് രണ്ടാമത്തെ അപകടം നടന്നത്.
പൊൻകുന്നത്തെ അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ പണിപ്പെട്ട് പുറത്തെത്തിച്ചു. അഗ്നിശമന സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രൈവറെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച മിനി വാനാണ് കട്ടപ്പനയിൽ അപകടത്തിൽപ്പെട്ടത്. ഈ സംഭവത്തിലാണ് 16 പേർക്ക് പരിക്കേറ്റത്. പാറക്കടവ് ബൈപ്പാസ് റോഡിൽ, കുത്തനെയുള്ള ഇറക്കത്തിൽ വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വീടിന് മുൻപിലെ കാർ പോർച്ചിലേക്കാണ് കാർ വീണത്.
