പാലാ നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരുടെ കൂറുമാറ്റത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. പാർട്ടി വിപ്പ് ലംഘിച്ചെന്ന കോൺഗ്രസ് പരാതിയിൽ, നിലവിലെ ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെയുള്ളവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു.
കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരുടെ കൂറുമാറ്റത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കൂറുമാറിയ കൗൺലിർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നേട്ടീസ് നൽകി. ഈ മാസം 22 ന് കമ്മീഷന് മുന്നിൽ ഹാജരാകാനാണ് നിർദേശം. പാർട്ടി വിപ്പ് ലംഘിച്ചെന്ന കോൺഗ്രസ് പരാതിയിലാണ് കമ്മീഷൻ നടപടി. നിലവിലെ ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ്. നോട്ടീസ് കിട്ടിയവർ കമ്മീഷന് മുൻപാകെ വിശദീകരണം നൽകണം. പരാതിക്കാരുടേയും എതിർകക്ഷികളുടെയും വിശദീകരണം കമ്മീഷൻ കേൾക്കും.
പാലാ നഗരസഭയിൽ ദിയ ബിനു പുളിക്കകണ്ടത്തെ പുറത്താക്കി ചെയർപേഴ്സണായി മായ രാഹുലിനെ തെരഞ്ഞെടുത്തിരുന്നു. എൽഡിഎഫും കോൺഗ്രസ് വിമതരും ഒന്നിച്ചതോടെ 26 കൗൺസിലർമാരിൽ മായയ്ക്ക് 16 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി റിയ ചീരാംകുഴിക്ക് 10 വോട്ടും ലഭിച്ചു. പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ എന്ന രീതിയിൽ ദിയ ബിനുപുളിക്കകണ്ടം പേരെടുത്തിരുന്നു. എന്നാൽ വെറും ആറുമാസത്തെ ഭരണത്തിന് ശേഷം എൽഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് ദിയ ബിനു പുളിക്കക്കണ്ടം പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്.
