കുറച്ച് നാളായി ഭാര്യയെ സംശയമുണ്ടായിരുന്ന കുഞ്ഞുമോൻ, ദിവ്യ ജോലിക്ക് പോകുമ്പോള്‍ രഹസ്യമായി പിന്‍തുടര്‍ന്നിരുന്നു.

തൃശൂര്‍: തൃശൂര്‍ വരന്തരപ്പിള്ളിയില്‍ 36കാരിയായ ദിവ്യ കൊല്ലപ്പെട്ടതിന് പിന്നിൽ ഭർത്താവിന്റെ സംശയ രോ​ഗമെന്ന് പൊലീസ്. യുവതിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊന്നത് ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്താലാണെന്നാണ് പൊലീസ് നി​ഗമനം. വേലൂപ്പാടം വെട്ടിങ്ങപ്പാടം പാറയ്ക്ക ഗംഗാധരന്റെയും ഷീലയുടെയും മകളായ ദിവ്യ (36) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് കണ്ണാറ കരടിയള തെങ്ങനാല്‍ കുഞ്ഞുമോന്‍ (45) പൊലീസിന്റെ പിടിയിലായി. ദിവ്യയെ ശനിയാഴ്ച വൈകിട്ടു നാലോടെയാണു ദിവ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെയില്‍സ് ഗേള്‍ ആയി ജോലി ചെയ്യുകയായിരുന്നു ദിവ്യ. ഭാര്യ നെഞ്ചുവേദനമൂലം മരിച്ചെന്നാണ് ബന്ധുക്കളെ പ്രതി അറിയിച്ചത്. എന്നാല്‍ ഇന്‍ക്വസ്റ്റിനിടെ പൊലീസിന് സംശയം തോന്നിയതാണ് കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്.

കുറച്ച് നാളായി ഭാര്യയെ സംശയമുണ്ടായിരുന്ന കുഞ്ഞുമോൻ, ദിവ്യ ജോലിക്ക് പോകുമ്പോള്‍ രഹസ്യമായി പിന്‍തുടര്‍ന്നിരുന്നു. വഴി മധ്യേ ബസില്‍ നിന്നിറങ്ങിയ ദിവ്യ ആണ്‍സുഹൃത്തിന്റെ ബൈക്കില്‍ കയറി പോകുന്നത് കുഞ്ഞുമോന്‍ കണ്ടു. ഇതാണ് കുഞ്ഞുമോനെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്നു വീട്ടില്‍ കലഹമുണ്ടായി. തുടര്‍ന്നായിരുന്നു കൊലപാതകം. പൊലീസ് സ്റ്റേഷനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു ദമ്പതികള്‍. 

ഭാര്യ മരിച്ചതു പനിയും അലര്‍ജിയും ശ്വാസംമുട്ടലും പിടിപെട്ടതുമൂലമാണെന്നാണു കുഞ്ഞുമോന്‍ ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചു. എന്നാല്‍, ദിവ്യയുടെ മുഖത്തും കഴുത്തിലും കണ്ടെത്തിയ പാടുകള്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന സൂചനയിലേക്കെത്തിക്കുകയായിരുന്നു. ആദ്യം ആര്‍ക്കും സംശയമുണ്ടായിരുന്നില്ലെങ്കിലും ശരീരത്തിലെ പാടുകള്‍ ദുരൂഹമെന്നു പൊലീസ് കണ്ടെത്തി. പിന്നീട് ദിവ്യയുടെ ബന്ധുക്കളും പരാതിയുമായെത്തി. കുഞ്ഞുമോനും ദിവ്യയ്ക്കും 11 വയസ്സുള്ള മകനുണ്ട്. ചോദ്യം ചെയ്യലിനിടെ കുഞ്ഞുമോന്‍ കഥകള്‍ മാറ്റിപ്പറഞ്ഞെങ്കിലും ഒടുവില്‍ കുറ്റസമ്മതം നടത്തി.