സുല്‍ത്താന്‍ബത്തേരിയില്‍ പുലിയെ കുടുക്കാന്‍ വച്ച കൂട്ടില്‍ തെരുവുനായ കുടുങ്ങി. മഴയില്‍ കൂടിന്റെ അടിഭാഗം തകര്‍ന്നതിനാല്‍ നായക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞു. 

സുല്‍ത്താന്‍ബത്തേരി: നഗരപ്രാന്തത്തില്‍ ഇറങ്ങിയ പുലിയെ കുടുക്കാനായി ആഴ്ച്ചകള്‍ക്ക് മുമ്പ് വെച്ച കൂട്ടില്‍ പുലിക്ക് പകരം കുടുങ്ങിയത് തെരുവുനായ. ഇരുമ്പഴികളുള്ള കൂടാണെങ്കിലും അടിഭാഗം പ്ലൈവുഡായിരുന്നു. ഇത് മഴയില്‍ കുതിര്‍ന്ന് തകര്‍ന്നതോടെ നിസാരമായി നായക്ക് പുറത്തിറങ്ങാനുമായി.

ബത്തേരി കോട്ടക്കുന്നിലെ പോൾ മാത്യൂസിന്റെ വീട്ടില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട് (ട്രാപ് കേജ്) ആണ് അടിഭാഗം ഉറപ്പില്ലാത്തതിനാല്‍ നായ രക്ഷപ്പെട്ടത്. ഈ ഉറപ്പില്ലാത്ത കൂട്ടില്‍ നായക്ക് പകരം പുലിയെങ്ങാനും കുടുങ്ങിയിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്നാണ് പോള്‍ മാത്യൂസും വീട്ടുകാരും ചോദിക്കുന്നത്.

കുടുങ്ങിയ നായ താനെ രക്ഷപ്പെട്ടതോടെ വന്യമൃഗങ്ങള്‍ക്കായി സ്ഥാപിക്കുന്ന കൂടുകളുടെ സുരക്ഷിതത്വം ആശങ്കയാവുകയാണ്. ഇന്ന് പുലര്‍ച്ചെ 3.25 നാണ് കോട്ടക്കുന്നില്‍ സ്ഥാപിച്ച കൂട്ടില്‍ നായകുടുങ്ങിയത്. പിന്നീട് രണ്ടുമണിക്കൂറിന് ശേഷം അഞ്ചേമുക്കാലോടെ നായ കൂടിന് പുറത്തേക്ക് വരികയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യവും പുറത്തു വന്നിട്ടുണ്ട്.