കായംകുളത്ത് നടന്ന സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിൽ, റോഡുകളിൽ അപകടകരമായി ബസ് ഓടിക്കുന്ന ഡ്രൈവർമാർക്കെതിരെ മന്ത്രി എം. ലിജു ശക്തമായ മുന്നറിയിപ്പ് നൽകി. റോഡിലെ രാജാക്കന്മാരാണെന്ന് കരുതരുതെന്നും നിയമലംഘനങ്ങൾക്ക് ശിക്ഷ വർധിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കായംകുളം: സ്വകാര്യ ബസ് ഡ്രൈവർമാർ റോഡിലെ മഹാരാജാക്കന്മാരാണെന്ന് കരുതരുതെന്ന് മന്ത്രി എം. ലിജു. കായംകുളത്ത് നടന്ന സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ യോഗത്തിൽ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം. റോഡുകളിൽ അപകടകരമായ രീതിയിലും യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ഭീഷണിയാകുന്ന വിധത്തിലും സർവീസ് നടത്തുന്ന ബസ് ഡ്രൈവർമാരുടെ രീതിക്കെതിരെയാണ് യോഗത്തിൽ മന്ത്രി സംസാരിച്ചത്. യാത്രാ സുരക്ഷയും ഗതാഗത നിയമങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച മന്ത്രി, റോഡിൽ എല്ലാവർക്കും തുല്യ അവകാശമാണുള്ളതെന്നും മുന്നറിയിപ്പ് നൽകി. കായംകുളത്ത് ബസുടമകളുടെ യോഗത്തിൽ മന്ത്രി നടത്തിയ ശക്തമായ ഈ പ്രതികരണം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ ഇടപെടൽ നടത്തേണ്ട വകുപ്പ് മോട്ടോര്‍ വാഹന വകുപ്പാണെന്ന് അറിയാം. ആളുകളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി പണം വാങ്ങിക്കുകയും ചെയ്യുന്നവരുണ്ട്. ചില മേഖലയെ ചൂഷണം ചെയ്ത് ജീവിക്കാൻ നമുക്ക് അവരെ അനുവദിക്കരുത്. ജനങ്ങളെ ഉപദ്രവിക്കുന്നവരെ നമുക്ക് പിടിക്കാം. അതിന് വിജിലൻസ് അടക്കമുള്ള സംവിധാനങ്ങൾ വേണം. അടിസ്ഥാന നിയമങ്ങൾ നിലനിര്‍ത്തി നിയമം അമൻഡ് ചെയ്താണ് നമ്മൾ മുന്നോട്ടുപോകുന്നത്. നിയമം പാലിക്കാനുള്ളതാണ്, പക്ഷെ കാലാനുസൃതമായ മാറ്റങ്ങളില്ലാത്ത ചില ലൂപ്പോളുകൾ കണ്ടെത്തി അത് ഉപദ്രവിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്നവരെ നമുക്ക് പിടിക്കണം.

റോഡുകളിൽ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം. അടുത്തിടെ കുറച്ച് കുഞ്ഞ് മരിച്ച സംഭവം ഉണ്ടായി. എന്തിനാണ് ബസുകൾ മരണപ്പാച്ചിൽ നടത്തുന്നത്. എല്ലാ അപകടങ്ങൾക്കും കാരണം സ്വകാര്യ ബസുകളാണെന്നോ ബസ് ജീവനക്കാരാണെന്നോ പറയുന്നില്ല. പക്ഷെ അങ്ങനെയും ചിലരുണ്ട്. ബസിൽ കയറി വളയം പിടിച്ച് കഴിഞ്ഞാൽ പിന്നെ, ഞാനാണ് രാജാവ് ബാക്കിയുള്ളവരെ ഒക്കെ ശരിയാക്കി കളയും, ചെറിയ ഫൈൻ അടിച്ച് കളയാം എന്നൊക്കെ ചിന്തിക്കുന്നത് ശരിയല്ല. അപ്പോൾ അതിന് ശിക്ഷ വര്‍ധിപ്പിക്കേണ്ടി വരും. അത്തരം രീതികളാണ് ശിക്ഷ വര്‍ധിപ്പിക്കാൻ കാരണമാകുന്നത്. കേസ് മുതലാളി നോക്കിക്കോളും എന്നുള്ള രീതി അംഗീകരിക്കാൻ പറ്റില്ല. വ്യവസായം നന്നായി കൊണ്ടുപോകാൻ നിയമങ്ങൾ തടസമാകുന്നുണ്ടെങ്കിൽ പരിഹാരം കണ്ടെത്താം. ക്രമിനൽ പശ്ചാത്തലമില്ലാത്ത, നല്ല മാനുഷിക ബോധമുള്ളവരെ ആണ് ജോലിക്കാരായി നിയമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.