കായംകുളത്ത് വാഹനാപകടത്തിൽ പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ ബസിടിച്ചാണ് അപകടമുണ്ടായത്. ചെട്ടികുളങ്ങര സ്വദേശി ശ്രീഭദ്രയാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് 6:15 നാണ് അപകടം ഉണ്ടായത്.
കായംകുളം: പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പത്തു വയസ്സുകാരി ബസിനടിയിൽപെട്ട് മരിച്ചു. ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടിൽ ശ്രീകാന്തിന്റെയും വിദ്യയുടെയും മകൾ ശ്രീഭദ്രയാണ് മരിച്ചത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് എൽപിഎസിലെ 4-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
കെപി റോഡിൽ കായംകുളം പൊലീസ് സ്റ്റേഷന് സമീപം കഴിഞ്ഞദിവസം വൈകിട്ട് 6:15 നാണ് അപകടം. പിതാവ് ശ്രീകാന്തിനൊപ്പം ബൈക്കിൽ വരികയായിരുന്നു ശ്രീഭദ്ര. മുന്നിൽ വരികയായിരുന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞ് ശ്രീഭദ്ര അതേ ബസിനടിയിലേക്ക് വീണു.
ഗുരുതരമായി പരിക്കേറ്റ ശ്രീഭദ്രയെ ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കരീലകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടുമണിയോടെ മരിച്ചു. സഹോദരൻ ശ്രീ ഗണേഷ്. അപകടത്തിൽ ശ്രീകാന്തിനും നിസ്സാര പരിക്കേറ്റിട്ടുണ്ട്. പത്തിയൂർ കൃഷിഭവനിലെ കൃഷി അസിസ്റ്റന്ററാണ് ശ്രീകാന്ത്.


