പൂവാറിലേക്ക് ഉപ്പ് കൊണ്ട് പോകുന്നുവെന്നാണ് ഡ്രൈവർ പറഞ്ഞത്. എന്നാൽ പരിശോധനയിൽ ചാക്കുകളിലുള്ളത്  റേഷനരിയാണെന്ന് വ്യക്തമായി

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് അരി കടത്താൻ ശ്രമം. നന്ദിയോടിനടുത്ത് നടന്ന പരിശോധനയിൽ 18 ടൺ റേഷനരിയാണ് ജിഎസ്ടി എൻഫോഴ്സ്മെന്‍റ് വിഭാഗം പിടികൂടിയത്. ഇന്നലെ ഉച്ചയോടെ നന്ദിയോട് വച്ചാണ് പ്ലാസ്റ്റിക് ചാക്കുകളിൽ റേഷനരി കയറ്റി വന്ന ലോറി കസ്റ്റഡിയിൽ എടുത്തത്. 

പൂവാറിലേക്ക് ഉപ്പ് കൊണ്ട് പോകുന്നുവെന്നാണ് ഡ്രൈവർ പറഞ്ഞത്. എന്നാൽ പരിശോധനയിൽ ചാക്കുകളിലുള്ളത്  റേഷനരിയാണെന്ന് വ്യക്തമായി. പിന്നാലെ  ജിഎസ്ടി ഉദ്യോഗസ്ഥർ സിവിൽ സപ്ലൈസ് അധികൃതരെ വിവരം അറിയിച്ച് ലോറിയും അരിയും കൈമാറി. പൂവാറിലെ സ്വകാര്യ മില്ലിലേക്കാണ് ലോഡ് കൊണ്ടു പോകുന്നതെന്ന് ഡ്രൈവർ വെളിപ്പെടുത്തി. 

അന്വേഷണം ആരംഭിച്ചതായി നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസ് അറിയിച്ചു. ലോറി നെടുമങ്ങാട് പഴകുറ്റി വെയർഹൗസിലേക്ക് മാറ്റി. ഡ്രൈവറെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കേരളത്തിലെ റേഷനരിയുമായി മിക്സ് ചെയ്ത് കൂടിയ വിലക്ക് വിൽക്കുന്നതിനാണ് അരി കടത്തി കൊണ്ടുവന്നതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം