ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് സമ്മേളനത്തിലെ ഭാരവാഹി തെരഞ്ഞെടുപ്പ് വിവാദത്തിൽ. പൊലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ടിസിവി നന്ദകുമാറിനെ ബ്ലോക്ക് ട്രഷററായി തെരഞ്ഞെടുത്തു.
പയ്യന്നൂർ: ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് സമ്മേളനത്തിൽ ഉയർന്നുവന്ന പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് വിവാദത്തിൽ. പൊലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ടിസിവി നന്ദകുമാറിനെയാണ് സംഘടനയുടെ പയ്യന്നൂർ ബ്ലോക്ക് ട്രഷറർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. കൊലക്കേസിലും പ്രതിയായ നന്ദകുമാർ കഴിഞ്ഞ തവണ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി ആയിരുന്നു.
ജയിലിൽ കഴിയുന്ന പ്രതികളെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവന്നതിന് പുറമെ സമ്മേളന നഗരിയിൽ ഇവരുടെ സന്ദേശങ്ങൾ വായിച്ചതും ശ്രദ്ധേയമായി. നിലവിൽ ജയിലിൽ കഴിയുന്ന മുൻ ബ്ലോക്ക് സെക്രട്ടറി വികെ. നിഷാദിന്റെയും പുതിയ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ടി.സി.വി. നന്ദകുമാറിന്റെയും സന്ദേശങ്ങൾ സമ്മേളനത്തിൽ വായിക്കുകയായിരുന്നു. പൊലീസിനെ ആക്രമിച്ച കേസിൽ 20 വർഷത്തെ തടവുശിക്ഷ ലഭിച്ച നന്ദകുമാറിനെ ജയിലിൽ കിടക്കുമ്പോൾ തന്നെ ട്രഷറർ പോലുള്ള ഒരു പ്രധാന പദവിയിലേക്ക് വീണ്ടും തിരഞ്ഞെടുത്തത് സംഘടനയ്ക്കുള്ളിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.


