18.85 ഗ്രാം മെത്താഫിറ്റമിന്‍ വില്‍പ്പനയ്ക്കായി കൈവശംവെച്ച കേസിലും കഞ്ചാവ് ബീഡി വലിച്ചതുമടക്കം നിരവധി കേസിലെ പ്രതിയാണ് നിഫ്താഫിർ.

തൃശൂര്‍: മയക്കുമരുന്ന് കച്ചവടക്കാരന്‍ നിഷ്താഫിറിനെ ഒരു വര്‍ഷത്തേക്ക് തടങ്കലിലാക്കി. പടാക്കുളം സ്വദേശിയായ നിഷ്താഫിര്‍ 2021 മുതല്‍ 2025 വരെ നാല് മയക്കുമരുന്ന് - ലഹരിക്കേസുകളില്‍ പ്രതിയായി ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ആഭ്യന്തര വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ പൊലീസ് നിഫ്താഫിറിനെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടങ്കലിലാക്കാനായി കൊണ്ടുപോയി.

നിഫ്താഫിര്‍ 2021ല്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 18.85 ഗ്രാം മെത്താഫിറ്റമിന്‍ വില്‍പ്പനയ്ക്കായി കൈവശംവെച്ച കേസിലും 2023ല്‍ എറണാംകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 3 ഗ്രാം എം.ഡി.എം.എ, 3.03 ഗ്രാം ഹാഷിഷ് ഓയില്‍ വില്‍പ്പനയ്ക്കായി കൈവശംവെച്ച കേസിലും മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 5.28 ഗ്രാം എം.ഡി.എം.എ. വില്‍പ്പനയ്ക്കായി കൈവശംവെച്ച കേസിലും 2025ല്‍ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഞ്ചാവ് ബീഡി വലിച്ച കേസിലും എന്നിങ്ങനെയുള്ള നാല് ക്രിമിനല്‍ കേസുകളിലും കൂടാതെ 2020ല്‍ കൈപ്പമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച് പണം തട്ടിയെടുത്ത കേസിലും പ്രതിയാണ്.

കൊടുങ്ങല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ബി.കെ, എസ്.ഐമാരായ സാലിം കെ, പ്രദീപ് സി.ആര്‍, എ.എസ്.ഐ. ലിജു ഇയ്യാനി, ജി.എസ്.സി.പി.ഒ. ബിജു, സിപി.ഒ മാരായ നിഷാന്ത്, സുര്‍ജിത്ത് എന്നിവര്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനും പി.ഐ. ടി.എന്‍.ഡി.പി.എസ്. പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും പ്രധാന പങ്ക് വഹിച്ചു.