ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നും കൊറിയർ വഴി മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ കടത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾക്ക് മഞ്ചേരി എൻഡിപിഎസ് കോടതി 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
മഞ്ചേരി: കൊറിയർ സർവീസ് വഴി ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നും മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ എത്തിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. മഞ്ചേരി എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജ് ടിജി വർഗ്ഗീസാണ് ശിക്ഷ വിധിച്ചത്.
കേസിലെ പ്രതികളായ ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ പഴങ്കര കുഴിയിൽ വീട്ടിൽ നിഷാന്ത് (25), മലപ്പുറം ഡൗൺ ഹിൽ ദേശത്ത് പുതുശ്ശേരി വീട്ടിൽ റിയാസ് (33), പാണക്കാട് പട്ടർക്കടവ് ദേശം മൂന്നുക്കാരൻ വീട്ടിൽ സിറാജുദീൻ (30) എന്നിവരെയാണ് ശിക്ഷിച്ചത്. എൻ.ഡി.പി.എസ്. നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
2023 ഫെബ്രുവരി 21-നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി തുറക്കൽ ബൈപ്പാസിലുള്ള ബ്ലൂ ഡാർട്ട് കൊറിയർ സർവീസ് വഴി ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നും പാഴ്സലായി എത്തിയ അരക്കിലോ മെത്താംഫിറ്റമിൻ ഏറ്റുവാങ്ങി കാറിൽ കയറുന്നതിനിടയിലാണ് എക്സൈസ് ഇൻ്റലിജൻസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. ജാമിൻ്റെയും പീനട്ട് ബട്ടറിൻ്റെയും ഗ്ലാസ് ജാറുകളിൽ ഒളിപ്പിച്ചായിരുന്നു മയക്കുമരുന്ന് കടത്ത്.
കാളികാവ് എക്സൈസ് ഇൻസ്പെക്ടറായിരുന്ന ടി. ഷിജുമോന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ. ബൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം ആൻഡമാനിൽ അന്വേഷണം നടത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ നാലാം പ്രതിയായ മുഹമ്മദ് സാബിത്, രാജേന്ദ്രൻ എന്ന വ്യാജ മേൽവിലാസത്തിൽ മയക്കുമരുന്ന് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഇപ്പോഴും ഒളിവിലാണ്.
പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ്. കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സുരേഷ് ഹാജരായി. 52 രേഖകളും 22 സാക്ഷികളും കേസിൽ നിർണായകമായി. ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികളെയും തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.


