Drug : മലപ്പുറത്തും തൃശൂരിലും വൻ മയക്കുമരുന്ന് വേട്ട, എഞ്ചിനിയറിംഗ് വിദ്യാർത്ഥിയടക്കം പിടിയിൽ
തൃശൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് പിടിയിലായത്.
തൃശൂർ /മലപ്പുറം: മലപ്പുറം, തൃശൂർ ജില്ലകളിൽ വൻ മയക്കുമരുന്ന് (Drug) വേട്ട. മലപ്പുറത്ത് മൂന്ന് കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ ക്സൈസ് എൻഫോഴ്സ്മെന്റിന്റെ പിടിയിലായി. ചട്ടിപ്പറമ്പ് സ്വദേശി മജീദാണ് പിടിയിലായത്. ഇയാളുടെ വീട്ടിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
തൃശൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് പിടിയിലായത്. തൃശൂർ പഴുവിൽ സ്വദേശി മുഹമ്മദ് ഷെഹിൻ ഷായെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തിയ ഇയാളെ മുപ്പത്തിമൂന്ന് ഗ്രാം എംഡിഎംഎ സഹിതം തൃപ്രയാർ കിഴക്കേനടയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയ മയക്കുമരുന്നിന് ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വിലവരും. പ്രതിയുടെ ഇടപാടുകാരിൽ ഏറെയും വിദ്യാർത്ഥികളാണ്. കെമിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ പ്രതി ഇതിന് മുൻപും ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ബംഗ്ലൂരുവിൽ നിന്നുമാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്.