പുറപ്പുഴ സ്വദേശി രജീഷ് രാജനാണ് ആക്രമണം നടത്തിയത്. തലക്ക് പരിക്കേറ്റ മ്രാല സ്വദേശി സുനിൽ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്.

ഇടുക്കി: ഇടുക്കി തൊടുപുഴയിൽ ബാറിൽ ആളുമാറി പൊലീസ് ഉദ്യോഗസ്ഥന് നേരെ മദ്യപൻ്റെ ആക്രമണം. പുറപ്പുഴ സ്വദേശി രജീഷ് രാജനാണ് ആക്രമണം നടത്തിയത്. തലക്ക് പരിക്കേറ്റ മ്രാല സ്വദേശി സുനിൽ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്. ആക്രമിക്കെതിരെ പൊലീസ് വധശ്രമത്തിലെ കേസെടുത്തു. 

Add Asianetnews as a Preferred SourcegooglePreferred

തൊടുപുഴ നഗരത്തിലെ ജെമിനി ബാറിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. പ്രതിയായ പുറപ്പുഴ സ്വദേശി രജീഷ് രാജന്, ബാറിലെ ഒരു ജീവനക്കാരനുമായി മുൻ വൈരാഗ്യം ഉണ്ടായിരുന്നു. ഞായറാഴ്ച ബാറിൽ എത്തിയ രജീഷ് മദ്യപിച്ച ശേഷം ഈ ജീവനക്കാരനോട് വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ബിയർ കുപ്പിയുമായി ആക്രമിക്കാൻ ശ്രമിക്കുന്ന രജീഷിനെ മറ്റൊരു ജീവനക്കാരൻ പിടിച്ച് മറ്റുന്ന ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ വ്യക്തമാണ്. ഇതിനിടെയാണ് സുഹൃത്തുക്കളെ കാണാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സുനിലിനെ ആക്രമിക്കുന്നത്. ഇദ്ദേഹത്തിനും ബാറിലെ ജീവനക്കാരനും കാഴ്ചയിൽ ചില സാമ്യങ്ങൾ ഉണ്ടായിരുന്നു. രജീഷ് നേരത്തെ ബിയർ കുപ്പി ഉപയോഗിച്ച് സുനിലിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. 

സമീപത്തുണ്ടായിരുന്ന മറ്റുചില കുപ്പികളും സുനിലിൻ്റെ ദേഹത്തേക്ക് എറിഞ്ഞു. രജീഷിന് വൈരാഗ്യമുള്ള ബാറിലെ ജീവനക്കാരനായ വ്യക്തിയാണ് സുനിൽ എന്ന് തെറ്റിദ്ധരിച്ചാണ് മർദ്ദനം നടത്തിയത് എന്ന് മൊഴി നൽകിയിട്ടുണ്ട്. വധശ്രമം, മാരകമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്ത രജീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു