അടുത്തയിടെ ഇവിടെയെത്തിയ ഒരാൾ ഇതിന്‍റെ ഫോട്ടോ എടുത്ത് കളക്ടർക്ക് പരാതി നൽകിയതോടെ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡെത്തി പരിശോധന നടത്തി. ഇതാണ് കർഷകർക്ക് വിനയായി മാറിയത്
ചക്കുപള്ളം: വിജനമായ സ്ഥലത്തെ പാറപ്പുറത്ത് ചാണകം ഉണക്കാൻ ഇട്ടതിന്‍റെ പേരിൽ പഞ്ചായത്ത് പിഴ ഈടാക്കിയതിനെ തുടർന്ന് ശക്തമായ പ്രതിഷേധത്തിലാണ് ക്ഷീരകർഷകർ. ഇടുക്കി ചെല്ലാർ കോവിൽ കുരുവിക്കാട്ടുപാറയിൽ ചാണകം ഉണക്കാനിട്ട കർഷകരിൽ നിന്നാണ് ചക്കുപള്ളം പഞ്ചായത്ത് പിഴ അടക്കാൻ നോട്ടീസ് നൽകിയത്. ഇടുക്കിയിലെ ചക്കുപള്ളം, വണ്ടൻമേട് എന്നീ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് കുരുവിക്കാട്ടുപാറ. വർഷങ്ങളായി സമീപത്തെ ക്ഷീരകർഷകർ ചാണകം ഉണക്കുന്നത് ഇവിടെയുള്ള പാറപ്പുറത്താണ്. കന്നുകാലി വളർത്തൽ മുഖ്യ ഉപജീവന മാർഗങ്ങളിൽ ഒന്നായ ഈ പ്രദേശത്തെ ജനങ്ങൾ ഇതിനെതിരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. അടുത്തയിടെ ഇവിടെയെത്തിയ ഒരാൾ ഇതിന്‍റെ ഫോട്ടോ എടുത്ത് കളക്ടർക്ക് പരാതി നൽകിയതോടെ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡെത്തി പരിശോധന നടത്തി. ഇതാണ് കർഷകർക്ക് വിനയായി മാറിയത്.
പതിനായിരം വരെ പിഴ
മികച്ച ക്ഷീര കർഷകനുള്ള സംസ്ഥാന സർക്കാരിന്‍റെയും ക്ഷീരവികസന വകുപ്പിന്‍റെയും വിവിധ അവാർഡുകൾ നേടിയ ബിജു എന്ന കർഷകനാണ് 10000 രൂപ പിഴ അടയ്ക്കേണ്ടി വന്നത്. സമീപത്തുള്ള നിരവധി കർഷകർക്ക് 5000 മുതൽ പതിനായിരം വരെ പിഴയടക്കാൻ നോട്ടീസും കിട്ടി. ഇക്കാര്യത്തിൽ കടുത്ത പ്രതിഷേധമാണ് ക്ഷീര കർഷകർ ഉയർത്തുന്നത്. ജില്ല എൻഫോഴ്സ്മെനറ് സ്ക്വാഡിന്‍റെ നിർദ്ദേശ പ്രകാരണമാണ് നടപടിയെന്നാണ് ചക്കുപള്ളം പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ ഇതേ അറിയിപ്പ് ലഭിച്ച വണ്ടൻമേട് പഞ്ചായത്തിൽ ചാണകം നീക്കം ചെയ്യണമെന്ന നോട്ടീസ് മാത്രമാണ് കർഷകർക്ക് നൽകിയതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്.


