കൊച്ചി മോഡലിങ് കെണിയുടെ ആസൂത്രക സിന്ധുവിനെ കൊച്ചിയിലെത്തിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്ത് സംഘടിത കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാനാണ് പൊലീസ് ശ്രമം. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും പരാതിക്കാരെ ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.
കൊച്ചി: മുംബൈയിൽ വെച്ചു പിടിയിലായ കൊച്ചിയിലെ മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവിനെ കൊച്ചിയിലെത്തിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്ത് സംഘടിത കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാനാണ് പൊലീസ് ശ്രമം. മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.

കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ വിദേശ സെക്സ് റാക്കറ്റിന് മുന്നിൽ എത്തിച്ച് കൂട്ട ബലാത്സംഘം ചെയ്‌ത കേസിൽ പൊലീസ് അന്വേഷണത്തിന് പിന്നാലെ കൂടുതൽ കുറ്റകൃത്യങ്ങളുടെ ചുരുളഴിയുകയാണ്. അതിജീവിതമാരെ കാരിയർമാരാക്കി നാട്ടിലേക്ക് സ്വർണം കടത്തിയോ എന്നതിലടക്കം പൊലീസ് പരിശോധന നടത്തുന്നു. കേരളത്തിന് പുറത്തുള്ള വിമാനത്തവളങ്ങളിലാണ് പലരും എത്തിയത്. യുവതികളെ ദുബായിയിൽ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതും വിസയടക്കം നൽകിയതും സിന്ധു തന്നെയാണ്. ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചു.
കേസിൽ രണ്ട് വനിതകളെയാണ് ഇനി പിടികൂടാനുള്ളത്. അവരെ ഉടൻ നാട്ടിലെത്തിക്കും. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി സമീപിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. അതിനിടെ കേസിൽ അറസ്റ്റിലായ ഗുണ്ടാ ബന്ധമുള്ള അലീന പരാതിക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് വിവരം. അലീനയുടേത് എന്ന് സംശയിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നിട്ടുണ്ട്.
