ചങ്ങനാശേരിക്കടുത്ത്  തുരുത്തിയില്‍ താറാവുകളെ അജ്ഞാതർ തീറ്റയിൽ വിഷം കൊടുത്ത് കൊന്നു. 

കോട്ടയം: ചങ്ങനാശേരിക്കടുത്ത് തുരുത്തിയില്‍ താറാവുകളെ അജ്ഞാതർ തീറ്റയിൽ വിഷം കൊടുത്ത് കൊന്നു. 750 താറാവുകളിൽ 100 എണ്ണം ചത്തു. ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തുരുത്തി തോട്ടുങ്കല്‍ സ്വദേശി സാബുവിന്‍റെ താറാവുകളെയാണ് കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ തീറ്റയില്‍ വിഷം കലര്‍ത്തി താറാവുകള്‍ക്ക് കൊടുക്കുകയായിരുന്നു. 

നൂറ് താറാവ് ചത്തു. ആകെയുളള 750 താറാവുകളില്‍ എത്രയെണ്ണം വിഷം കലര്‍ന്ന തീറ്റ കഴിച്ചിട്ടുണ്ടെന്നതില്‍ വ്യക്തതയുമില്ല. വെറ്റിനറി ഡോക്ടറുടെ അനുമതി ലഭിക്കുന്നതുവരെ സാബുവിനും ഒപ്പമുളളവര്‍ക്കും താറാവിനെ വില്‍ക്കാനാവില്ല. നൂറ് താറാവുകള്‍ ചത്തതിന്‍റെ സാമ്പത്തിക നഷ്ടം വേറെയും. ജീവിതം തന്നെ പ്രതിസന്ധിയിലായെന്ന് സാബുവും ഒപ്പം ജോലി ചെയ്യുന്നവരും പറയുന്നു. ചങ്ങനാശേരി പൊലീസിനു നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

Read more: വെള്ളമടിച്ചെത്തി അമ്മയെയും വല്യമ്മയെയും സ്ഥിരം തല്ലും; യുവാവിനെ 'പൊക്കി അകത്തിട്ട്' പൊലീസ്

അതേസമയം, കോട്ടയം എരുമേലിയിൽ അമ്മയെ മർദ്ദിച്ച കേസിൽ മകൻ അറസ്റ്റിലായ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നു. എരുമേലി കനകപ്പാലം കാരിത്തോട് ഭാഗത്ത് പാട്ടാളിൽ വീട്ടിൽ ജോസി എന്ന് വിളിക്കുന്ന തോമസ് ജോർജ് എന്നയാളെയാണ് എരുമേലി പൊലീസ് പിടികൂടിയത്. ഓട്ടോ ഡ്രൈവറായ ജോസി മദ്യപിച്ച് വീട്ടിലെത്തി അമ്മയെയും, വല്യമ്മയെയും സ്ഥിരമായി മർദ്ദിച്ചിരുന്നു.

ഇതിനെതിരെ അമ്മ കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്ന് ഗാർഹിക പീഡന നിയമപ്രകാരം സംരക്ഷണ ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചു കൊണ്ടാണ് ഇയാൾ അമ്മയെ വീണ്ടും ഉപദ്രവിക്കുന്ന സാഹചര്യം ഉണ്ടായത്. സംരക്ഷണ ഉത്തരവിന് ശേഷവും അക്രമം തുടര്‍ന്നതോടെ ജോസിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് എരുമേലി പൊലീസ് അറിയിച്ചു.