കാട്ടില്‍ മഴയില്ല: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ ശക്തി പകുതിയായി കുറഞ്ഞു
അതിരപ്പിള്ളി-വാഴച്ചാല്‍ കാടുകളില്‍ മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴ 50 ശതമാനം കുറഞ്ഞതാണ് തിരിച്ചടിയായത്.
തൃശ്ശൂര്‍: മഴ കുറഞ്ഞതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻറ ശക്തി മുൻവർഷങ്ങളെ അപേക്ഷിച്ച് പകുതിയോളം കുറഞ്ഞു. ഇപ്പോള്‍ ഇവിടെയുളളത് 20 ശതമാനം വെള്ളം മാത്രമാണെന്നാണ് വനംവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
വെള്ളച്ചാട്ടത്തിൻറെ ശക്തി ഏറ്റവും കൂടുതലുണ്ടാവേണ്ട ജൂണ്‍-ജൂലായ് മാസങ്ങളില്‍ വേനൽക്കാലത്തെന്ന പോലെയാണ് അതിരപ്പിള്ളി ഇപ്പോൾ ഒഴുകുന്നത്. സാധാരണയുള്ള മഴ ലഭിക്കാത്തതിനെ തുടർന്ന് ശക്തി കുറഞ്ഞ വെള്ളച്ചാട്ടം ഇപ്പോൾ നേര്‍ത്തു തുടങ്ങിയിരിക്കുകയാണ്. അതിരപ്പിള്ളി-വാഴച്ചാല്‍ കാടുകളില്‍ മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴ 50 ശതമാനം കുറഞ്ഞതാണ് തിരിച്ചടിയായത്.
പെരിങ്ങൽക്കൂത്ത് ഡാമില്‍ വൈദ്യുതി ഉത്പാദനം രാത്രികാലങ്ങളിലായതിനാല്‍ പകല്‍ ഇങ്ങോട്ടേക്കുളള വെള്ളത്തിന്റെ ഒഴുക്കും കുറവാണ്.
വനത്തിനുള്ളിൽ കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ സാധാരണ ഈ സമയത്ത് നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്താറുള്ളത്.
എന്നാൽ മൺസൂൺ സീസണിൽ വെള്ളച്ചാട്ടം കാണാൻ വന്നവർക്ക് നിരാശരായി മടങ്ങേണ്ടി വരികയാണ്. ഈ നിലയ്ക്ക് പോയാൽ വെള്ളച്ചാട്ടം തന്നെ ഇല്ലാതാകുമൊയെന്ന ആശങ്കയിലാണ് പരിസ്ഥിതിപ്രവര്‍ത്തകർ.