പടയപ്പയെ പ്രകോപിപ്പിച്ച കേസ്: മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി: കള്ളക്കേസെന്നും വാഹനം വിട്ടുനൽകണമെന്നും ഡിവൈഎഫ്ഐ
നിലവിൽ പ്രതി തമിഴ്നാട്ടിലാണ് ഉള്ളതെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. അതുകൊണ്ട് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
മൂന്നാർ. പടയപ്പയെ പ്രകോപിപ്പിക്കുന്ന തരത്തിൽ വാഹനം ഓടിച്ച ആന്‍റണി ദാസ് മുൻകൂർ ജാമ്യ അപേക്ഷയുമായി കോടതിയെ സമീപിച്ചു. തൊടുപുഴ സെക്ഷൻ കോടതിയെയാണ് പ്രതി ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരിക്കുന്നത്. ഇതിനിടെ ഇയാളുടെ മഹേന്ദ്ര ബൊലൊരൊ ജീപ്പ് വനപാലകർ പിടിച്ചെടുത്ത് കോടയിൽ ഹാജരാക്കി. നിലവിൽ പ്രതി തമിഴ്നാട്ടിലാണ് ഉള്ളതെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. അതുകൊണ്ട് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
സമാന സംഭവത്തിൽ വിനോദസഞ്ചാരികളുടെ നിർദ്ദേശപ്രകാരം രാത്രിയിൽ വഴിയിലിറങ്ങിയ പടയപ്പയെ ജീപ്പ് ഉപയോഗിച്ച് വിരട്ടാൻ ശ്രമിച്ച ഡ്രൈവർമാരെ കണ്ടെത്താൻ അധികൃതർ നീക്കം ആരംഭിച്ചു. മൂന്നാർ - സൈലന്‍റ് വാലി റോഡിൽ നിലയുറപ്പിച്ച ആനയെ വാഹനം ഉപയോഗിച്ച് ഇടിക്കാൻ ശ്രമിക്കുന്നതും ആന അക്രമാസക്തമാകുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയിൽ പ്രചരിച്ചതോടെയാണ് ഇവരെ പിടികൂടാൻ വനപാലകർ ശ്രമം ആരംഭിച്ചിരിക്കുന്നത്. വഴിയാത്രക്കാരെ ഒരുവിധത്തിലും ഉപദ്രവിക്കാതെ അവരെ കടന്നുപോകാൻ സൗകര്യം നൽകുന്ന പടയപ്പയെ ചിലർ പ്രകോപ്പിച്ചതോടെ എസ്റ്റേറ്റിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അക്രമിച്ച് നശിപ്പിച്ചിരുന്നു. മുന്നോളം വാഹനങ്ങളാണ് ഇത്തരത്തിൽ ആന നശിപ്പിച്ചത്.
കള്ളക്കേസെന്ന് ഡി വൈ എഫ് ഐ
പടയപ്പയെ പ്രകോപിപ്പിച്ച കടലാർ സ്വദേശി ആന്‍റണി ദാസിനെതിരെ വനപാലകർ കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി ഡി വൈ എഫ് ഐ പ്രവർത്തകർ രംഗത്തെത്തി. കള്ളക്കേസെടുത്ത വനപാലകരുടെ നടപടി അവസാനിപ്പിച്ച് വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ മൂന്നാർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കടലാർ എസ്റ്റേറ്റിലേക്ക് തൊഴിലാളികളുമായി മുബിൽ ജിപ്പും പിന്നിൽ കുട്ടികളുമായി എത്തിയ മറ്റൊരു വാഹനവും ഉണ്ടായിരുന്നു. കുട്ടികളെ കയറ്റിവന്ന വാഹനം കടത്തിവിടാൻ ആനയെ റോഡിലിറങ്ങാതെ ആന്‍റണി ദാസ് തടയുക മാത്രമാണ് ചെയ്തതെന്നാണ് ഡി വൈ എഫ് ഐ പ്രവർത്തകരുടെ വാദം