കോഴിക്കോട് ജില്ലയിലെ ഇലക്ട്രിക് ഓട്ടോറിക്ഷ സർവീസ് പ്രതിസന്ധിയിൽ
സർക്കാരിന്‍റെ ഇലക്ട്രിക് നയം വിശ്വസിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങിയ 75 പേരുടേയും അവസ്ഥ സമാനമാണ്. ജില്ലയിൽ ഒരിടത്തും സർവീസ് നടത്താനാകാത്ത അവസ്ഥ.
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഇലക്ട്രിക് ഓട്ടോറിക്ഷ സർവീസ് പ്രതിസന്ധിയിൽ. തൊഴിലാളി യൂണിയനുകളുടെ ഭീഷണിമൂലം ജില്ലയിലെവിടെയും സർവീസ് നടത്താനാവാത്ത അവസ്ഥയിലാണ് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങിയവർ. പുതിയ ഓട്ടോകള്‍ വാങ്ങാനുളള തീരുമാനം വേണ്ടെന്നു വയ്ക്കുകയാണ് പലരും.
സർക്കാരിന്‍റെ ഇലക്ട്രിക് നയം വിശ്വസിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങിയ 75 പേരുടേയും അവസ്ഥ സമാനമാണ്. ജില്ലയിൽ ഒരിടത്തും സർവീസ് നടത്താനാകാത്ത അവസ്ഥ. ജില്ലാ കളക്ടർ, പൊലീസ് മേധാവി, വകുപ്പ് മന്ത്രി തുടങ്ങിയവർക്കെല്ലാം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഇവർ പറയുന്നു. ഓട്ടോറിക്ഷയിൽ യാത്രക്കാരെ ഇറക്കി വിടുന്നതും ഡ്രൈവർമാരെ ഭീഷണിപ്പെടുത്തുന്നതും ഇപ്പോഴും തുടരുന്നു
സർവീസ് നടത്താനാവാത്തതിനാൽ ഓട്ടോയുടെ പ്രതിമാസ അടവ് നടത്താനാകുന്നില്ല. ഓട്ടോ ചാർജ് ചെയ്യാനുള്ള പണം കടം വാങ്ങേണ്ട അവസ്ഥയിലാണ് തൊഴിലാളികൾ. ഇതിനിടെ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കുകയാണ് സിഐടിയു അടക്കമുള്ള യൂണിയനുകൾ.
നിലവിൽ ജില്ലയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് കാലാവധി പൂർത്തിയാക്കി ഇലക്ട്രിക് ഓട്ടോറിക്ഷയിലേക്ക് മാറും വരെ ഇ ഓട്ടോകൾക്ക് പെർമിറ്റ് നൽകരുതെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് അടുത്ത തിങ്കളാഴ്ച രാപ്പകൽ സമരം നടത്താനാണ് സംയുക്ത യൂണിയന്‍റെ തീരുമാനം.