കഴിഞ്ഞ ജൂണ്‍ 23നാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചന്ദ്രന്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികിത്സയ്ക്കിടെ ആശുപത്രിയില്‍ നിന്ന് ഗുളിക മാറി നല്‍കിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കോഴിക്കോട്: നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയില്‍ മരുന്ന് മാറി നല്‍കി രോഗി ഗുരുതരാവസ്ഥയിലായെന്ന് ബന്ധുക്കള്‍ ആരോപിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കോഴിക്കോട് നാദാപുരം കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി ചന്ദ്രന്‍(72) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ ജൂണ്‍ 23നാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചന്ദ്രന്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികിത്സയ്ക്കിടെ ആശുപത്രിയില്‍ നിന്ന് ഗുളിക മാറി നല്‍കിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ചന്ദ്രന്‍ എന്ന മറ്റൊരു രോഗിക്ക് നല്‍കേണ്ടിയിരുന്ന മയക്കത്തിനുള്ള ഗുളിക വയോധികന് നല്‍കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവ കഴിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ മോശമാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണിവര്‍.


