മാങ്കുളത്ത് ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് കാട്ടാന കുത്തിമറിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബൈക്ക് ആന കുത്തിമറിച്ചതോടെ ഇരുവരും തെറിച്ചു വീണു. രാവിലെ പോകുംവഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ഇടുക്കി: മാങ്കുളം ആനക്കുളത്ത് ബൈക്കില്‍ യാത്രചെയ്ത ദമ്പതികള്‍ക്കുനേരെ കാട്ടാനയുടെ ആക്രമണം. ആനക്കുളം കുറ്റിപ്പാലായിൽ ജോണി, ഭാര്യ ഡെയ്സി എന്നിവരാണ് ആക്രമണത്തിനിരയായത്. വല്യപാറക്കുടിയിലെ വീട്ടില്‍ നിന്നും പള്ളിയിലേക്ക് പോകുന്നതിനിടെയാണ സംഭവം. ആനക്കുളത്തുവെച്ച് റോഡരികിൽ നിന്ന് പാഞ്ഞെത്തിയ കാട്ടാന ബൈക്ക് കുത്തി മറിച്ചു. വീണ്ടും ഇവര്‍ക്കുനേരെ പാഞ്ഞടുത്തെങ്കിലും ബഹളം വെച്ച് ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടുപേരെയും പരിക്കുകളോടെ അടിമാലി താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ഇടുക്കി പെരുവന്താനത്ത് ടി ആർ ആന്‍റ് ടി എസ്റ്റേറ്റിൽ ആന ഇറങ്ങി. 14 ആനകൾ അടങ്ങിയ കൂട്ടം ഇന്ന് പുലർച്ചെ രണ്ടുമണി മുതൽ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. കൃത്രിമ വെടിശബ്ദം കേൾപ്പിക്കലടക്കം നടത്തിയിട്ടും ആനക്കൂട്ടം ഇതുവരെയും പിൻമാറിയിട്ടില്ല.