ചിങ്കക്കല്ല് പുഴയിൽ പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിയ നിലയില്‍ കാട്ടാനക്കുട്ടിയുടെ ജഡം
മലവെള്ളപ്പാച്ചിലിൽ ആനക്കുട്ടി ഒഴുക്കിൽ പെട്ടതാകാനാണ് സാധ്യതയെന്നാണ് വനം വകുപ്പിനന്‍റെ നിഗമനം.
കാളികാവ്: ചോക്കാട് ചിങ്കക്കല്ല് പുഴയിൽ നാല് മാസം പ്രായമായ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടതാണെന്നാണ് നിഗമനം. ചിങ്കക്കല്ല് ആദിവാസി കോളനിക്ക് മുകൾ ഭാഗത്താണ് ഒഴുക്കിൽപ്പെട്ട് പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിയ നിലയിലാണ് ആനക്കുട്ടിയുടെ ജഡം പുഴയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ചിങ്കക്കല്ല് കോഴിപ്ര മലവാരത്തിൽ ശക്തമായ മഴയും മണ്ണിടിച്ചിലുമുണ്ടായിരുന്നു. തൊട്ടടുത്ത മലകളിലും ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമുണ്ടായി. ഈ മലവെള്ളപ്പാച്ചിലിൽ ആനക്കുട്ടി ഒഴുക്കിൽ പെട്ടതാകാനാണ് സാധ്യതയെന്നാണ് വനം വകുപ്പിനന്‍റെ നിഗമനം.
തിങ്കളാഴ്ച രാത്രിയാണ് ആദിവാസികൾ ആനക്കുട്ടിയുടെ ജഡം പുഴയിൽ കണ്ടത്. ഉടൻ തന്നെ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ വനപാലകർ ആനക്കുട്ടിയുടെ ജഡം പുഴയിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് ചോക്കാട് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വനത്തിൽ തന്നെ സംസ്‌കരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona