എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വെച്ച് ഗർഭിണിയായ സ്ത്രീയെ എസ്എച്ച്ഒ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിൽ 2024-ൽ നടന്ന സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി മുഖ്യമന്ത്രി.
കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി മുഖ്യമന്ത്രി. ഇതിന് പിന്നാലെ, അടിയന്തമായി റിപ്പോർട്ട് നൽകാൻ ക്രമസമാധാന ചുമതലയുള്ള എഡി ജി പി ക്ക് ഡി ജി പി നിർദ്ദേശം നൽകി. എസ് എച്ച് ഒക്കെതിരെ നടപടി ഉണ്ടായേക്കും. നിലവിൽ അരൂർ എസ്എച്ച്ഒ ആയ പ്രതാപ ചന്ദ്രൻ ആണ് ഗർഭിണിയെ ക്രൂരമായി ഉപദ്രവിക്കുന്നത്. ഷൈമോൾ എൻ. ജെ എന്ന സ്ത്രീയുടെ മുഖത്താണ് അടിച്ചത്. ഷൈമോളെ നെഞ്ചത്ത് പിടിച്ചു തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. 2024 ൽ നോർത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

പൊലീസ് കസ്റ്റഡിയിൽ എടുത്തയാളുടെ ഭാര്യയെയാണ് മർദ്ദിച്ചത്. 2024 ൽ തന്നെ മർദ്ദനമേറ്റ കാര്യം ഷൈമോൾ പുറംലോകത്തെ അറിയിച്ചിരുന്നു. എന്നാൽ അന്നുമുതൽ ഷൈമോൾ ദൃശ്യങ്ങൾക്ക് വേണ്ടിയുള്ള നിയമപോരാട്ടത്തിലായിരുന്നു. പിന്നീട് കോടതിയിൽ നിന്നാണ് ഷൈമോൾക്ക് ദൃശ്യങ്ങൾ ലഭിച്ചത്. ഷൈമോളെ പൊലീസുകാരൻ മുഖത്തടിക്കുകയും പിടിച്ചു തള്ളുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. മർദ്ദനത്തിന് ശേഷം പൊലീസുകാരനെ മറ്റു പൊലീസ് ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇതുവരേയും ഒരു നടപടിയും എടുത്തിട്ടില്ല. വനിതാ പൊലീസുകാർ ഉൾപ്പെടെ നോക്കിനിൽക്കുമ്പോഴാണ് യുവതിക്ക് മർദ്ദനമേറ്റത്.


