പത്തനാപുരത്ത് ആന ചരിഞ്ഞ സംഭവം: ജനനേന്ദ്രിയത്തിൽ ഈച്ചയുടെ കടിയേറ്റുണ്ടായ അണുബാധ മൂലമെന്ന് കണ്ടെത്തൽ
പത്തനാപുരം: കുമരംകുടി വനമേഖലയിൽ കാട്ടാന ചരിഞ്ഞത് ജനനേന്ദ്രിയത്തിൽ ഈച്ചയുടെ കടിയേറ്റ് ഉണ്ടായ അണുബാധ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൊല്ലം: പത്തനാപുരത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് വനം വകുപ്പ്. ജനനേന്ദ്രിയത്തിൽ ഈച്ച കുത്തിയതിനെ തുടർന്നുണ്ടായ അണുബാധയാണ് ആന ചരിയാൻ കാരണമെന്നാണ് കണ്ടെത്തൽ. പത്തനാപുരം കുമരംകുടി വനമേഖലയിൽ ഇന്നലെ വൈകിട്ടോടെയാണ് 25 വയസ് പ്രായം വരുന്ന കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കുമരംകുടി ഫാർമിങ് കോർപ്പറേഷനോട് ചേർന്നുള്ള വനത്തിലെ അരുവിക്ക് സമീപമായിരുന്നു ആനയുടെ ശവശരീരം. പകർച്ച വ്യാധിയോ, വേട്ടക്കാരുടെ ആക്രമണമോ ആകാം ആന ചരിയാൻ കാരണമെന്ന് സംശയം ഉയർന്നു.
ഇതോടെയാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ജനനേന്ദ്രിയത്തിൽ ഈച്ചയുടെ കുത്തേറ്റ് ഉണ്ടായ അണുബാധയാണ് ആന ചരിയാൻ കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. മാഗോട്ട് വൂൺഡ് എന്ന പേരിൽ അറിയപ്പെടുന്ന മുറിവുകൾ മുമ്പും ആനകളിൽ ഉണ്ടായിട്ടുണ്ടെന്നും വനം വകുപ്പ് വിശദീകരിച്ചു. ആന ഗർഭിണിയല്ലെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.