വനാതിർത്തിയോട് ചേർന്നുനില്‍ക്കുന്ന വീടുകളുടെ സംരക്ഷണത്തിനായി 20 വർഷം മുമ്പ് നിർമിച്ച കരിങ്കല്‍ മതിലാണ് കാട്ടാനകള്‍ തകർത്തത്

മലപ്പുറം: ആനയെ തുരത്താൻ സ്ഥാപിച്ച മതിൽ ആനകൾ തകർത്തതോടെ ഭീതിയിലായി ചോക്കാട് നിവാസികൾ. ചോക്കാട് നാല്‍പ്പത് സെൻറ് ആദിവാസി നഗറില്‍ വനംവകുപ്പ് നിർമിച്ച ആനമതിലലാണ് കാട്ടാനകള്‍ തകർത്തത്. ജനവാസ കേന്ദ്രത്തിലേക്ക് വനത്തില്‍നിന്ന് ആനകള്‍ കടന്നുവരുന്നത് തടയാൻ സ്ഥാപിച്ച മതിലാണ് തകർത്തത്. ഇതോടെ ആനപ്പേടിയിലാണ് ആദിവാസി കുടുംബങ്ങള്‍ കഴിയുന്നത്.

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരാമെന്ന് സുപ്രീംകോടതി,ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്തു

വനാതിർത്തിയോട് ചേർന്നുനില്‍ക്കുന്ന വീടുകളുടെ സംരക്ഷണത്തിനായി 20 വർഷം മുമ്പ് നിർമിച്ച കരിങ്കല്‍ മതിലാണ് കാട്ടാനകള്‍ തകർത്തത്. മതിലില്ലാത്ത സ്ഥലങ്ങളില്‍ സോളാർ വേലിയുണ്ട്. മതില്‍ തകർന്ന ഭാഗങ്ങളിലൂടെ കാട്ടാനക്കൂട്ടം എത്തുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ ഇപ്പോള്‍ കഴിയുന്നത്. നൂറിലേറെ കുടുംബങ്ങളാണ് നാല്‍പ്പത് സെൻറ് നഗറിലുള്ളത്. നിരന്തരം ആന ശല്യം രൂക്ഷമായതോടെ രാത്രി പുറത്തിറങ്ങാൻ കഴിയാതെയാണ് ആദിവാസികള്‍ കഴിയുന്നത്. മിക്കദിവസങ്ങളിലും ആനക്കൂട്ടങ്ങള്‍ വീട്ടുമുറ്റത്ത് എത്താറുണ്ട്. രാത്രി പുറത്തിറങ്ങിയാല്‍ എന്തും സംഭവിക്കാം എന്ന അവസ്ഥയാണ്. വീട്ടുമുറ്റത്തുള്ള വാഴകളും മറ്റും കൃഷികളും ആനകള്‍ നശിപ്പിച്ചു കഴിഞ്ഞു.

വീടുകളുടെ ഒരു ഭാഗത്ത് സോളാർ വേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ മറുപുറം കടക്കാൻ കഴിയാത്ത ആനകള്‍ മതില്‍ കുത്തിമറിച്ചാണ് കോളനിയില്‍ എത്തുന്നത്. നേരം ഇരുട്ടുന്നതോടെ കാട്ടാനകള്‍ കൂട്ടമായെത്തുന്നതോടെ പുറത്തിറങ്ങാൻ കഴിയാതെ വീടിനുള്ളില്‍ വാതിലടച്ചിരിക്കുകയാണ് ആദിവാസികള്‍. രാത്രി ആനയെത്തിയാല്‍ കാണാനുള്ള സംവിധാനവും കോളനിയിലില്ല. കോളനിയില്‍ പൊക്ക വിളക്കുകള്‍ സ്ഥാപിച്ചാല്‍ ആനക്കൂട്ടം വരുന്നതെങ്കിലും കാണാൻ കഴിയും. മുമ്പ് സ്ഥാപിച്ച വൈദ്യുതി വിളക്കുകളും തകർന്ന് ഉപയോഗശൂന്യമായ നിലയിലാണ്.

അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പൻ ചരിഞ്ഞു എന്നതാണ്. മയക്കുവെടി വെച്ച് കോടനാട് എത്തിച്ച് ചികിത്സ നൽകിയെങ്കിലും മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചതോടെ ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ നടത്തിയ പരിശോധനയിലും മുറിവിനുളളിൽ നിന്ന് പുഴുക്കളെ പുറത്തെടുത്തിരുന്നു. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി ബാധിച്ചതോടെ ശ്വാസം എടുക്കാനും ആന ബുദ്ധിമുട്ടിയിരുന്നു. ആനയുടെ തലയിലെ എല്ലുകൾ പോലും മുറിവിലൂടെ പുറത്തേക്ക് കാണുന്ന സ്ഥിതിയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് അതിരപ്പള്ളിയിൽ നിന്നും കൊമ്പനെ മയക്കുവെടി വച്ച് ചികിത്സക്ക് വേണ്ടി കോടനാട് എത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം