രണ്ട് വർഷം മുൻപത്തെ വൈരാഗ്യത്തിന്റെ പേരിൽ തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. വെട്ടുകാട് പള്ളി തിരുനാളിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം.
തിരുവനന്തപുരം: രണ്ട് വർഷം മുമ്പ് നടന്ന സംഭവത്തിലെ വൈരാഗ്യത്തിന്‍റെ പേരിൽ യുവാവിനെ പിന്തുടർന്ന് ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത രണ്ട് പ്രതികളെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് സ്വദേശികളായ ജിജിൻ റോബർട്ട് (22), ജോസ് (24) എന്നിവരാണ് പിടിയിലായത്. 2024-ലെ വെട്ടുകാട് പള്ളി തിരുനാൾ സമയത്ത് നാട്ടുകാരുമായി സംഘർഷമുണ്ടാക്കാൻ ശ്രമിച്ച പ്രതികളെ യുവാവ് ഇടപെട്ട് അന്ന് തടയുകയും വിലക്കുകയും ചെയ്തതിരുന്നു. ഇതിലുള്ള വിരോധമാണ് വർഷങ്ങൾക്ക് ശേഷമുള്ള ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
വ്യാഴാഴ്ച വൈകുന്നേരം 06.30 ഓടെ വെട്ടുകാട് ബീച്ച് റോഡിന് സമീപം വച്ച് ജിജിനും ജോസും ചേർന്ന് യുവാവിനെ തടഞ്ഞു നിർത്തി അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. അക്രമികളിൽ നിന്ന് രക്ഷപ്പെടാനായി യുവാവ് ഓടി വീട്ടിൽ കയറിയെങ്കിലും, പിന്തുടർന്നെത്തിയ പ്രതികൾ യുവാവിന്‍റെ വീട്ടുവളപ്പിൽ അതിക്രമിച്ചു കയറി. തുടർന്ന് തങ്ങളുടെ കൈവശമുണ്ടായിരുന്ന വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ യുവാവിന് നേരെ കത്തി വീശുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
