ലോക്ക് ഡൗണിലെ കരുതല്‍; നാടോടി കുടുംബങ്ങൾക്ക് അഭയമേകി എറിയാട് പഞ്ചായത്ത്
മൈസൂരിൽ നിന്ന് കുറച്ചുനാൾ മുമ്പാണ് ഇവർ എത്തിയത്. രണ്ടു ഗർഭിണികളും ആറ് കുട്ടികളും ഉൾപ്പെടെ 26 പേർ പ്ലാസ്റ്റിക് ടാർപായ വലിച്ചു കെട്ടിയ ടെന്റിനുള്ളിലാണ് കഴിഞ്ഞിരുന്നത്.
തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ കാലത്ത് നാടോടി കുടുംബങ്ങൾക്ക് വാസസ്ഥലമൊരുക്കി തൃശ്ശൂർ എറിയാട് പഞ്ചായത്ത്. കൊട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തിയിരുന്ന നാടോടി സംഘത്തെയാണ് എംഎൽഎ ഇ ടി ടൈസൺ മാസ്റ്ററുടെ നേതൃത്ത്വത്തിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്.
അഴീക്കോട് ചുങ്കത്താണ് ഏഴ് കുടുംബങ്ങൾ അടങ്ങിയ നാടോടി സംഘം താമസിച്ചിരുന്നത്. മൈസൂരിൽ നിന്ന് കുറച്ചുനാൾ മുമ്പാണ് ഇവർ എത്തിയത്. രണ്ടു ഗർഭിണികളും ആറ് കുട്ടികളും ഉൾപ്പെടെ 26 പേർ പ്ലാസ്റ്റിക് ടാർപായ വലിച്ചു കെട്ടിയ ടെന്റിനുള്ളിലാണ് കഴിഞ്ഞിരുന്നത്. പുഴയോട് ചേര്‍ന്നായിരുന്നു ടെന്‍റ്.
അഞ്ചും ആറും വയസ്സുള്ള കുട്ടികളുമായാണ് ഇവരില്‍ പലരും കുട്ടകളില്‍ മീന്‍ പിടിക്കുന്നത്. ഇവര്‍ക്ക് അഴീക്കോട് പോർട്ട് ഓഫീസിലാണ് പുതിയ താമസ സ്ഥലം ഒരുക്കിയത്. ഇവിടെ എല്ലാവിധ സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ട ഭക്ഷണ സാധനങ്ങളും അവശ്യ വസ്തുക്കളും അധികൃതർ എത്തിച്ച് നൽകി.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക