ഏതാനും ദിവസം മുമ്പ് ജോലി അന്വേഷിച്ച് എത്തിയ ഇതര സംസ്ഥാന തൊഴിലാളിയുമായി സിസിടിവി ദൃശ്യങ്ങളിലെ വ്യക്തിക്ക് രൂപസാദൃശ്യമുണ്ടെന്ന് ജീവനക്കാർ പറയുന്നു.

കോഴിക്കോട്: താമരശ്ശേരിയിലെ വസ്ത്രക്കടയില്‍ മോഷണം. താമരശ്ശേരി പഴയ ബസ്സ് സ്റ്റാന്റിന് സമീപത്തായുള്ള പാണ്ട്യാലക്കല്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സോണല്‍ ബൊട്ടീക്ക് എന്ന കടയിലാണ് കഴിഞ്ഞ ദിവസം രാവിലെ 8.30ഓടെ മോഷണം നടന്നത്. കടയുടെ മുന്‍വശത്തെ വാതില്‍ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് മേശക്ക് മുകളില്‍ വച്ചിരുന്ന മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു.

താമരശ്ശേരി സ്വദേശിനി ഷാനിതയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തില്‍ എട്ട് ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. രാവിലെ ജോലിക്കെത്തിയ ഏതാനും ജീവനക്കാര്‍ മുന്‍വശത്തെ ഷട്ടര്‍ തുറന്ന് അകത്ത് പ്രവേശിക്കുകയും കടയുടെ ഏറ്റവും പിറകിലായുള്ള അവരുടെ ജോലി സ്ഥലത്തേക്ക് പോവുകയും ചെയ്തു. ഈ സമയം ഇവിടെയെത്തിയ മോഷ്ടാവ് ഗ്ലാസ് ഡോര്‍ തുറന്ന് അകത്ത് പ്രവേശിക്കുന്നതും പരിസരം നിരീക്ഷിച്ച് മൊബൈല്‍ ഫോണ്‍ കവരുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. 

ദിവസങ്ങള്‍ക്ക് മുന്‍പ് പരിസരത്തെ കടകളില്‍ ജോലി അന്വേഷിച്ച് ഇതര സംസ്ഥാനക്കാരനായ യുവാവ് എത്തിയിരുന്നതായും ഇയാളുമായി മോഷ്ടാവിന് സാദൃശ്യമുള്ളതായും സമീപത്തെ കടയിലെ ജീവനക്കാര്‍ പറഞ്ഞു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം കടയുടമ താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം