മദ്യം നൽകി ബോധംകെടുത്തിയ ശേഷം ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചു; 38 കാരനായ വിമുക്തഭടന് 66 വർഷം കഠിനതടവ് ശിക്ഷ
കോതമംഗലം കുത്തുകുഴി സ്വദേശി 38 കാരനാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ശിക്ഷ വിധിച്ചത്
ഇടുക്കി: ഇടുക്കിയിൽ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച വിമുക്തഭടന് അതിവേഗ കോടതി 66 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പെൺകുട്ടിക്ക് മദ്യം നൽകി ബോധരഹിത ആക്കിയ ശേഷം പീഡിപ്പിച്ചു എന്ന കേസിലാണ് കോടതി വിധി. കോതമംഗലം കുത്തുകുഴി സ്വദേശി 38 കാരനാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി ജി വർഗീസ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 66 വർഷം കഠിനതടവ്. അതിനാൽ വിവിധ വകുപ്പുകളിൽ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ ഇരുപത് വർഷം പ്രതി തടവ് അനുഭവിച്ചാൽ മതിയാകും.
അതേസമയം കോഴിക്കോട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത മോക് ഡ്രില്ലിനെത്തിയ പതിനഞ്ചുകാരനെ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ സി പി എം പഞ്ചായത്ത് അംഗത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് പോക്സോ കോടതി മറ്റന്നാൾ വിധി പറയും എന്നതാണ്. ഇക്കഴിഞ്ഞ ഡിസംബർ 29 നാണ് മോക് ഡ്രില്ല് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 15 കാരനെ മാവൂർ പഞ്ചായത്ത് അംഗം പീഡനത്തിനിരയാക്കിയത്. ആംബുലൻസിലും കാറിലും പീഡനം നടന്നുവെന്നായിരുന്നാണ് മൊഴി. പൊലീസ് കേസ് എടുത്തതോടെ സി പി എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഉണ്ണികൃഷ്ണൻ ഒളിവിൽ പോയിരുന്നു. രാഷ്ട്രീയപ്രേരിതമായി കെട്ടിചമച്ച കേസാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിനിടെ ഇന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു. യു ഡി എഫുകാർക്ക് ഉണ്ണികൃഷണനോട് വൈരാഗ്യം ഉണ്ട്. മാത്രമല്ല, മണൽ മാഫിയക്ക് എതിരെ പ്രവർത്തിച്ചതിന്‍റെ വിരോധവും ഉണ്ടെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. വ്യക്തമായ തെളിവുകളോടെയാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്നും ജാമ്യം നൽകിയാൽ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്നും ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോതിയെ ബോധിപ്പിച്ചു. പൊതുപ്രവർത്തകനായ പ്രതി നിയമനടപടി നേരിടാതെ ഒളിവിൽ പോയത് തന്നെ തെളിവുകൾ ഇല്ലാതാക്കാനാണെന്ന് പ്രോസിക്യൂഷനും വാദിച്ചു.