ചെറുകുളഞ്ഞി സ്വദേശിനി മറിയാമ്മയാണ് അറസ്റ്റിലായത്

റാന്നി: പത്തനംതിട്ട റാന്നിയിൽ 13 ലിറ്റർ ചാരായവുമായി ഒരു സ്ത്രീയെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെറുകുളഞ്ഞി സ്വദേശിനി മറിയാമ്മയാണ് അറസ്റ്റിലായത്. ഭർത്താവ് രാജു ഒളിവിൽ പോയിരിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. ചാരായ വാറ്റിനെക്കുറിച്ച് അറിഞ്ഞ് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വീട്ടിൽ നിന്ന് വാറ്റ് ഉപകരണങ്ങൾ പിടിച്ചെടുത്തുവെന്നും എക്സൈസ് സംഘം വ്യക്തമാക്കി.

രഹസ്യ വിവരം കിട്ടി,വീട്ടിൽ പൊലീസിന്റെ പരിശോധന, കണ്ടത് വീടിന്റെ ഹാളിൽ ചാരായ നിർമ്മാണം, വീട്ടുടമ അറസ്റ്റിൽ

വിശദ വിവരങ്ങൾ ഇങ്ങനെ

എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നുള്ള പരിശോധനയിൽ റാന്നിയിലെ വീട്ടിൽ നിന്നാണ് 13 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. റാന്നി എക്‌സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഹുസൈൻ അഹമ്മദും സംഘവും ചേർന്ന് റാന്നി ചെറുകുളഞ്ഞി മറ്റക്കാട്ട് വീട്ടിൽ നിന്നുമാണ് ചാരായം പിടികൂടിയത്. മറ്റക്കാട്ട് വീട്ടിൽ രാജു, ഭാര്യ മറിയാമ്മ എന്നിവരുടെ പേരിൽ അബ്കാരി കേസ് എടുത്തതായും എക്സൈസ് അറിയിച്ചു. മറിയാമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർ നിതിൻ ശ്രീകുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ജിജി ബാബു, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് കുമാർ എന്നിവരാണ് പങ്കെടുത്തത്.

രഹസ്യ വിവരം കിട്ടി, വീട്ടിലെത്തി പൊലീസ്; പരിശോധനയിൽ കണ്ടത് വീടിന്റെ ഹാളിൽ ചാരായ നിർമ്മാണം, വീട്ടുടമ അറസ്റ്റിൽ

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വീടിനുള്ളിൽ അനധികൃത ചാരായ നിർമ്മാണവും വിൽപ്പനയും നടത്തിയ വീട്ടുടമ പൊലീസ് പിടിയിലായി എന്നതാണ്. കാട്ടാക്കട ബഥനിപുരം സ്വദേശി വിജയനാണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. ചാരായ നിർമ്മാണവും വിൽപ്പനയും നടത്തുന്ന എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാട്ടാക്കട പൊലീസ് ബഥനിപുരം സ്വദേശി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയത്. സ്ഥലത്തെത്തിയ പൊലീസ് കണ്ടത് വീടിന്റെ ഹാളിലെ ചാരായ നിർമ്മാണമാണ്. വീട്ടിൽ നിന്ന് മുപ്പതും അമ്പതും ലിറ്റ‌ ബാരലുകളിൽ സൂക്ഷിച്ചിരുന്ന 80 ലിറ്റർ കോടയും വാഷും വിൽപനക്ക് തയ്യാറാക്കിയ 15 ലിറ്റർ ചാരായവും കണ്ടെത്തി. വാറ്റുപകരണങ്ങളും സ്ഥലത്ത് നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്വന്തം വീട്ടിൽ ഇത്തരത്തിൽ ചാരായം നിർമ്മിച്ച് വിൽക്കുന്നത് വിജയൻ പതിവാക്കിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം