കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ എക്സൈസ് റെയ്ഡ്; 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തുടർച്ചയായി വ്യാജ വാറ്റ് കേന്ദ്രങ്ങൾ എക്സൈസ് കണ്ടെത്തി നശിപ്പിക്കുകയാണ്.

കോഴിക്കോട്: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കന്നൂട്ടിപ്പാറ പെരിങ്ങോട്ട് മലയിൽ നടത്തിയ റെയ്ഡിൽ 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ചമൽ -ഏട്ടക്ര മദ്യവർജ്ജന സമിതിയും താമരശ്ശേരി എക്സൈസ് റേയ്ഞ്ച് പാർട്ടിയും പ്രിവൻ്റീവ് ഓഫീസർ പ്രിയരഞ്ജൻ ദാസിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് വാറ്റ്കേന്ദ്രം കണ്ടെത്തിയത്. ഐ.ബി. പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്നായിരുന്നു പരിശോധന. എക്സൈസ് സിഇഒ മാരായ സുരേഷ് ബാബു, നൗഷീർ എന്നിവരും പങ്കെടുത്തു.
പ്രതികളെ പറ്റി അന്വേഷണം നടക്കുന്നതായി എക്സൈസ് അറിയിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തുടർച്ചയായി വ്യാജ വാറ്റ് കേന്ദ്രങ്ങൾ എക്സൈസ് കണ്ടെത്തി നശിപ്പിക്കുകയാണ്. കഴിഞ്ഞാഴ്ചയും സമീപത്തായി വാറ്റ് കേന്ദ്രം കണ്ടെത്തിയിരുന്നു. അതിന് മുൻപാണ് വാറ്റുന്നതിനിടെ ഒരാളെ എക്സൈസ് പിടികൂടിയത്. കാട് മൂടിയ വനം പ്രദേശങ്ങളിലാണ് വാറ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. എക്സൈസ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും വാറ്റ് സംഘം രക്ഷപ്പെടുകയാണ് പതിവ്.
40 ജീവനക്കാർക്ക് 70 കോടി രൂപ ബോണസായി നൽകി ചൈനീസ് കമ്പനി