Extreme Heat in Alappuzha : മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ കൊടും ചൂട്, വെന്തുരുകി ആലപ്പുഴ
അടുത്ത ദിസങ്ങളിലും മഴ വിട്ടു നിൽക്കാനാണ് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെക്കോർഡ് പ്രകാരം സമതല പ്രദേശങ്ങളിൽ രാജ്യത്ത് ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് ആലപ്പുഴ (35.4 Oc)യിലാണ്...
ആലപ്പുഴ: കനത്ത ചൂടിൽ ആലപ്പുഴ (Alappuzha) ജില്ല വെന്തുരുകുന്നു. ശക്തമായ മഴയും വെള്ളപ്പൊക്കവും കഴിഞ്ഞതിന് പിന്നാലെയാണ് അതികഠിന ചൂട് (Heavy Heat) അനുഭവപ്പെട്ട് തുടങ്ങിയത്. ജില്ലയിൽ പകൽ താപനില ശരാശരി 34 - 35 ഡിഗ്രിയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ചൂടുള്ള സ്ഥലമായി ജില്ല മാറുകയാണ്. ജില്ലയിൽ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് വ്യക്തമാകുന്നത്.
അടുത്ത ദിസങ്ങളിലും മഴ വിട്ടു നിൽക്കാനാണ് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെക്കോർഡ് പ്രകാരം സമതല പ്രദേശങ്ങളിൽ രാജ്യത്ത് ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് ആലപ്പുഴ (35.4 Oc)യിലാണ്. കഴിഞ്ഞ ആഴ്ചയിലും ഇതേ പോലെ തന്നെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് ആലപ്പുഴ ജില്ലയിലായിരുന്നു.
ജില്ലയിൽ പകൽ താപനില ശരാശരി 34 - 35 ഡിഗ്രിയാണ്. വരുന്ന ദിവസങ്ങളിലും താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വരണ്ട കിഴക്കൻ കാറ്റും തെളിഞ്ഞ ആകാശവും ചൂട് കൂടാൻ കാരണമായി. ഉത്തരേന്ത്യയിൽ ശൈത്യകാലമാണ്. ഇവിടെ നിന്നെത്തുന്ന തണുത്ത കാറ്റ് ഇത്തവണ ലഭ്യമായിട്ടില്ല. എന്നാൽ തമിഴ്‌നാട്ടിൽ നിന്ന് വരണ്ട കിഴക്കൻ കാറ്റാണ് വീശുന്നത്. ഇതും ചൂട് കൂടുന്നതിന് കാരണമായി.
അന്തരീക്ഷ താപനില ഉയർന്നതോടെ ഭൂഗർഭ ജലനിരപ്പും താഴുകയാണ്. സൂര്യാതപമേൽക്കാനുള്ള സാധ്യതയും വർധിച്ചു. വേനലെത്തും മുമ്പുതന്നെ ജില്ല തിളച്ചുമറിയവേ, ചൂടുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും തലപൊക്കി. വയറൽ പനി, അസഹ്യമായ തലവേദന, തൊണ്ടവേദന എന്നിവയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രേഖപ്പെടുത്തുന്ന താപനിലയേക്കാൾ ഉയരെയാണ് ഇപ്പോഴത്തെ കാലാവസ്ഥ.