കാസർകോട് കോട്ടക്കുന്നിൽ ഒറ്റപ്പെട്ട വാടക വീട്ടിൽ കള്ളത്തോക്ക് നിർമ്മാണ കേന്ദ്രം പൊലീസ് കണ്ടെത്തി. കണ്ണൂർ സ്വദേശി അജിത് കുമാർ ചെരിച്ചിൽ, ജീപ്പ് എൻഡ് പൈപ്പ് തുടങ്ങിയവ ഉപയോഗിച്ച് തോക്കുകൾ നിർമ്മിച്ചിരുന്നു.

കാസര്‍കോട്: കോട്ടക്കുന്നില്‍ കള്ളത്തോക്ക് നിര്‍മ്മാണ കേന്ദ്രം പൊലീസ് കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഒറ്റപ്പെട്ട സ്ഥലത്ത് വാടകയ്ക്ക് എടുത്ത വീട്ടിലായിരുന്നു കണ്ണൂര്‍ കാര്‍ത്തികപുരം സ്വദേശി അജിത്ത് കുമാര്‍ തോക്കുകള്‍ നിര്‍മ്മിച്ചിരുന്നത്.വീടിന്‍റെ ഓപ്പണ്‍ വര്‍ക്ക് ഏരിയയിലാണ് കള്ളത്തോക്ക് നിര്‍മ്മാണം യഥേഷ്ടം നടന്നിരുന്നത്. പൊലീസ് ഇവിടെ നിന്ന് കള്ളത്തോക്ക് നിര്‍മ്മാണത്തിന് ഉപയോഗിച്ച പ്രധാന സാധനങ്ങളെല്ലാം കണ്ടുകെട്ടി കൊണ്ട് പോയിട്ടുണ്ട്. ബാക്കിയുള്ളവ ഇവിടെ കാണാം.

അരം, ഉളി, ഇരുമ്പ് പാളി, വെല്‍ഡിംഗ് കണ്ണട തുടങ്ങിവയെല്ലാം ഈ നിര്‍മ്മാണ സ്ഥലത്ത്. പൂര്‍ണ്ണ ഉപകരണ സജ്ജമായിട്ടായിരുന്നു ഒറ്റപ്പെട്ട സ്ഥലത്തെ തോക്ക് നിര്‍മ്മാണം. കണ്ണൂര്‍ കാര്‍ത്തികപുരം സ്വദേശിയായ എംകെ അജിത്ത് കുമാര്‍ രണ്ട് കള്ളത്തോക്കുകളാണ് ഇവിടെ നിന്ന് നിര്‍മ്മിച്ചത്. ഒരു തോക്ക് പകുതി നിര്‍മ്മാണം പൂര്‍ത്തിയായ സമയത്താണ് പൊലീസ് എത്തി പിടികൂടുന്നത്.

ഇവിടെ ഇങ്ങനെയൊരു നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ഈ പ്രദേശത്തുകാര്‍ക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ജസ്റ്റില്‍ എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് വീട്. ഒറ്റപ്പെട്ട സ്ഥലത്തെ വീട് നോക്കി അജിത്ത് കുമാര്‍ വാടകയ്ക്ക് എടുക്കുകയായിരുന്നു. കൊല്ലപ്പണി, ആശാരിപ്പണി എന്നിവയില്‍ വൈദഗ്ധ്യമുള്ള ഇയാള്‍ ചെരിച്ചില്‍ എന്ന മരത്തിന്‍റെ ഭാഗം, ജീപ്പിന്‍റെ എന്‍ഡ് പൈപ്പ്, ഇരുമ്പ് പട്ട എന്നിവയെല്ലാം ഉപയോഗിച്ചാണ് തോക്ക് നിര്‍മ്മിക്കുന്നത്.

അജിത്ത് കുമാര്‍ ഇതിന് മുമ്പും കള്ളത്തോക്ക് നിര്‍മ്മാണ കേസില്‍ പ്രതിയായിരുന്നു. ഈ വീട്ടില്‍ നിന്ന് എത്ര തോക്കുകളണ് നിര്‍മ്മിച്ചത് ആര്‍ക്കൊക്കെ കൈമാറി തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കാനാണ് പൊലീസിന്‍റെ തീരുമാനം.