ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

തിരുവനന്തപുരം: കോഴിക്കോട് ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ ആണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

സംഭവം ഇങ്ങനെ: നിലവില്‍ വോട്ടര്‍ ഐഡി കാര്‍ഡുള്ള ബേപ്പൂര്‍ സ്വദേശിയായ ഷാഹിര്‍ ഷാഹുല്‍ ഹമീദ് എന്നയാളാണ് രണ്ട് തവണ കൂടി അപേക്ഷ സമര്‍പ്പിക്കുകയും (2023 സെപ്റ്റംബര്‍ 23 നും ഡിസംബര്‍ ഒന്നിനും) വോട്ടര്‍ ഐഡി കാര്‍ഡ് കൈപ്പറ്റുകയും ചെയ്തത്. ആദ്യ തവണ ആധാറും രണ്ടാം തവണ പാസ്പോര്‍ട്ടും ആണ് അപേക്ഷയ്ക്കൊപ്പമുള്ള തിരിച്ചറിയല്‍ രേഖയായി ഇയാള്‍ സമര്‍പ്പിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അപേക്ഷയിലെ സത്യപ്രസ്താവനയിലും രേഖപ്പെടുത്തിയിരുന്നു. ഇത് പരിശോധിച്ച് അംഗീകരിക്കാവുന്നതാണെന്ന് ശുപാര്‍ശ ചെയ്ത ബൂത്ത് ലെവല്‍ ഓഫീസറയും ഇലക്ടറല്‍ രജിസ്റ്റര്‍ ഓഫീസറെയുമാണ് ജനപ്രാതിനിധ്യ നിയമം 1950ലെ വ്യവസ്ഥകള്‍ പ്രകാരം സസ്പെന്‍ഡ് ചെയ്തത്. നിയമത്തിലെ സെക്ഷന്‍ 32 പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. മൂന്നുമാസം മുതല്‍ 2 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വോട്ടര്‍ ഐഡി കാര്‍ഡ് കൈവശപ്പെടുത്തിയ ആള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേസെടുക്കും. ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കോഴിക്കോട് കളക്ടര്‍ക്ക് ഇത് സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു. 

2695 കോടിയിൽ കേന്ദ്രസഹായം 151 കോടി മാത്രമെന്ന് മന്ത്രി; കാരുണ്യ പദ്ധതിക്ക്‌ 150 കോടി കൂടി അനുവദിച്ചു

YouTube video player