പ്രളയശേഷം അതിശെെത്യം; ദുരിതത്തിലായി ഇടുക്കിയിലെ കര്‍ഷകര്‍
ലഭിച്ച കൃഷി ഉത്പന്നങ്ങൾ ഹോട്ടികോർപ്പിൽ എത്തിച്ച് വിൽക്കുന്നതിനായി ശ്രമിച്ചെങ്കിലും ആവശ്യമായ വിലനൽകുന്നതിന് അധികൃതർ തയ്യറാകുന്നില്ലെന്ന് കർഷകർ പറയുന്നു
ഇടുക്കി: കടുത്ത മഞ്ഞുവീഴ്ചയിൽ വട്ടവടയിൽ വ്യാപക കൃഷിനാശം. പുതുവത്സര ദിനം മുതൽ തുടരുന്ന അതിശൈത്യത്തിൽ ഏക്കറുകണക്കിന് കൃഷിയാണ് കരിഞ്ഞുണങ്ങിയത്. വട്ടവടയിൽ 300ല്‍ കൂടുതൽ ഏക്കർ ഭൂമിയിൽ ഇറക്കിയിരുന്ന കാരറ്റ്, ബീൻസ്, കാബേജ്, ബട്ടർ ബീൻസ്, പട്ടാണി എന്നിവ നശിച്ചിട്ടുണ്ട്.
ലഭിച്ച കൃഷി ഉത്പന്നങ്ങൾ ഹോട്ടികോർപ്പിൽ എത്തിച്ച് വിൽക്കുന്നതിനായി ശ്രമിച്ചെങ്കിലും ആവശ്യമായ വിലനൽകുന്നതിന് അധികൃതർ തയ്യറാകുന്നില്ലെന്ന് കർഷകർ പറയുന്നു. പൊങ്കൽ അവധിയോട് അനുബന്ധിച്ച് വിപണിയിലെത്തിക്കാൻ ഇറക്കിയ കൃഷിയാണ് ശൈത്യമെത്തിയതോടെ കരിഞ്ഞുണങ്ങിയത്.
പലരുടെ പക്കൽ നിന്ന് വട്ടിപലിശക്കും ബാങ്കുകളിൽ നിന്ന് വായ്പയെടുത്തുമാണ് കർഷകർ കൃഷിയിറക്കിയത്. എന്നാൽ, പ്രതീഷിക്കാതെയെത്തിയ ശൈത്യം കർഷകരെ കടക്കെണിയിലാക്കി. കഴിഞ്ഞ ദിവസം വട്ടവടയിൽ മൈനസ് നാല് ഡിഗ്രി വരെ താപനില എത്തിയിരുന്നു. വരും ദിവസങ്ങളിൽ തണുപ്പ് വർദ്ധിച്ചാൽ കൃഷിയിറക്കാൻ കഴിയില്ലെന്ന് ഇവർ പറയുന്നു.