എറണാകുളത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു
മദ്യപിച്ച് ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. മകന്റെ മർദ്ദന൦ കാരണമാണ് കൊലപ്പെടുത്തിയതെന്ന് അച്ഛൻ
കൊച്ചി: എറണാകുളം ഉദയ൦പേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് മരിച്ചത്. സന്തോഷിന്റെ അച്ഛനായ സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ രണ്ട് പേർ മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.
കാൻസർ രോഗിയാണ് സോമൻ. മകൻ സ്ഥിരമായി മദ്യപിച്ചെത്തി മർദ്ദിക്കുന്നതിനാൽ കുറേ നാളുകളായി സോമൻ മകളുടെ വീട്ടിലായിരുന്നു. ഈയിടെയാണ് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഇന്നലെ ഉച്ചയോടെ മദ്യപിച്ച് വീട്ടിലെത്തിയ സന്തോഷ് തന്നെ മർദ്ദിച്ചതായി സോമൻ പറയുന്നു. ഇരുവരും തമ്മിൽ വഴക്ക് പതിവായതിനാൽ അയൽവാസികൾ അന്വേഷിച്ചതുമില്ല.
രാത്രി 12 മണിയോടെയാണ് കൊലപാതകം നടക്കുന്നത്. കത്തിയെടുത്ത് സോമൻ, സന്തോഷിനെ കുത്തുകയായിരുന്നു. അയൽവാസികൾ എത്തിയപ്പോൾ കുത്തേറ്റ് കിടക്കുന്ന സന്തോഷിനെയാണ് കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona