തിരുവനന്തപുരം ബാലരാമപുരത്ത് വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ ആളെ ആശുപത്രിയിലേക്ക് മാറ്റിയത്. 57കാരനായ കൃഷ്ണകുമാറിനെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തിയത്. വളർത്തുനായകകള്‍ക്കിടയിൽ കൃഷ്ണകുമാറിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരം: പത്തിലേറെ വളർത്തുനായകകള്‍ക്കിടയില്‍ അവശനിലയിൽ കണ്ടയാളെ ഫയർ ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ബാലരാമപുരം ബിവറേജിന് സമീപം കല്ലുവിളാകത്ത് വീട്ടില്‍ കൃഷ്ണകുമാറി (57) നെയാണ് രക്ഷപ്പെടുത്തിയത്. രണ്ട് ഇടുങ്ങിയ മുറികളുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചരുന്ന ഇയാള്‍ പത്തോളം നായകളെയും വളര്‍ത്തിയിരുന്നു. കൂടാതെ, തെരുവുനായകള്‍ക്ക് ആഹാരം കൊടുക്കുന്ന ശീലവും ഇയാള്‍ക്കുണ്ടായിരുന്നു.

കൃഷ്ണകുമാറിനെ ദിവസങ്ങളായി പുറത്തേക്ക് കാണാനില്ലായിരുന്നു. കഴിഞ്ഞ ദിവസം ആഹാരവുമായി സഹോദരി വീട്ടിലെത്തിയെങ്കിലും പുറത്തു കിടക്കുന്ന നായകളെ ഭയന്ന് വീട്ടിനകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. കൃഷ്ണകുമാറിന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയായതിനാൽ ബാലരാമപുരം പൊലീസിന്‍റെ സഹായം തേടി.

പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും പുറത്തുണ്ടായിരുന്ന നായയെ പിടിച്ചു കെട്ടാന്‍ പൊലീസിനും കഴിഞ്ഞില്ല. തുടര്‍ന്ന് നെയ്യാറ്റിൻകര ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. നായകളെ ഫയർ ഫോഴ്സ് കൂട്ടിലാക്കിയശേഷം അകത്ത് കയറിയപ്പോഴാണ് കൃഷ്ണകുമാറിനെ അവശനിലയില്‍ കണ്ടത്. തുടര്‍ന്ന് മറ്റ് ബന്ധുക്കളെ വിവരമറിയിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി.