ഇരവികുളം ദേശീയോദ്യാനത്തിൽ സന്ദർശകർക്കായി പ്രാഥമിക ചികിത്സാ സൌകര്യം
വീണ്ടും ഉപയോഗിക്കാവുന്ന കുപ്പികളില്‍ വെള്ളം നല്കുന്ന പദ്ധതിക്കും അധിക്യതര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനായി ഇക്കോ ഷോപ്പുകള്‍ വഴി കുറഞ്ഞ ചിലവില്‍ കുപ്പികള്‍ നല്‍കുകയും ചെയ്യുന്നു.
മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തില്‍ (Eravikulam National Park) സന്ദര്‍ശകര്‍ക്കായി പ്രാഥമിക ചികില്‍സ സൗകര്യമൊരുക്കി വനംവകുപ്പ് (Forest Department ). എന്തെങ്കിലും അപടകം സംഭവിച്ചാല്‍ ആദ്യഘട്ടത്തില്‍ സ്വീകരിക്കേണ്ട പ്രാഥമിക ചികില്‍സ (First Aid) വനംവകുപ്പിന്റെ നേത്യത്വത്തില്‍ സൗജന്യമായി നല്‍കും. ഇതിനായി പ്രവര്‍ത്തന സമയത്ത് നേഴ്സിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ ചികില്‍സ ലഭിക്കേണ്ടവര്‍ക്ക് ഡോക്ടർമാര്‍ (Doctor) മൊബൈലിലൂടെ സേവനം ഉറപ്പാക്കും.
65ാമത് കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വനംവകുപ്പ് നൂതന ആശയങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യകാലങ്ങളില്‍ പാര്‍ക്കിലെത്തുന്ന സഞ്ചാരികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പ്രാഥമിക ചികില്‍സ ലഭിക്കണമെങ്കില്‍ മൂന്നാറിലെ ജനറല്‍ ആശുപത്രിയെ സമീപിക്കണം. തിരക്കേറുമ്പോള്‍ ട്രാഫിക്ക് കുരുക്കുമൂലം മണിക്കൂറുകള്‍ കഴിഞ്ഞാണ് പലപ്പോഴും അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്.
ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം സഞ്ചാരികളുടെ സംരക്ഷണം ഉറപ്പുവവരുത്തുന്നതിനാണ് പാര്‍ക്കില്‍തന്നെ സൗജന്യമായി പ്രാഥമിക ചികില്‍സ സൗകര്യം അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം മുഴുവന്‍ നേഴിന്റെ സേവനം ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇതോടൊപ്പം മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് റേഞ്ച് ഓഫീസര്‍ ജോബ് പറഞ്ഞു.
പാര്‍ക്കിനുള്ളില്‍തന്നെ പ്രാഥമിക ചില്സ സൗകര്യം ഒരുക്കിയത് സഞ്ചാരികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും എല്ലാവിധ ആശംസകളും നേരുന്നതായി പാര്‍ക്കിലെത്തിയ തമിഴ്നാട് സ്വദേശിയും സഞ്ചാരിയുമായ വിഷ്ണു പറഞ്ഞു. പ്രകൃതിക്ക് കോട്ടം തട്ടുന്ന ശുദ്ധജല കുപ്പികള്‍ പൂര്‍ണ്ണമായി ഒഴിവാക്കി വീണ്ടും ഉപയോഗിക്കാവുന്ന കുപ്പികളില്‍ വെള്ളം നല്കുന്ന പദ്ധതിക്കും അധിക്യതര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനായി ഇക്കോ ഷോപ്പുകള്‍ വഴി കുറഞ്ഞ ചിലവില്‍ കുപ്പികള്‍ നല്‍കുകയും ചെയ്യുന്നു. പാര്‍ക്കിലുണ്ടാകുന്ന മാലിന്യങ്ങള്‍ മറ്റിടങ്ങളില്‍ നിക്ഷേപിക്കാതെ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്ന പദ്ധതിയും നടപ്പിലാക്കി വരുന്നു.