വീട്ടിലെത്തിയ മനുവിന് ശരീരവേദനയും ചർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് നെയ്യാറ്റിൻകര ജനൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

തിരുവനന്തപുരം: വെള്ളറട വാഴിച്ചൽ ഇമ്മാനുവൽ കോളേജ് ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ ക്രൂരമർദ്ദനവും റാഗിങ്ങും നടന്നതായി പരാതി. നെയ്യാറ്റിൻകര കടവട്ടാരം അനു നിലയത്തിൽ മനു എസ് കുമാറി(18)നാണ് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം ഏറ്റതായി പരാതി ഉയർന്നത്. ഒന്നാംവർഷ വിദ്യാർഥിയായ മനു, കോളേജ് കെട്ടിടത്തിൽ ഉണ്ടായിരുന്ന തേനീച്ച കൂട്ടിൽ പേപ്പർ ചുരട്ടി എറിയുകയും തുടർന്ന് തേനീച്ചകൾ മറ്റു വിദ്യാർത്ഥികളെ ഉപദ്രവിച്ചെന്നും ആരോപിച്ചാണ് സീനിയർ വിദ്യാർത്ഥികൾ ആദ്യം മർദിച്ചത്. തുടർന്ന് അധ്യാപികയെ കാണാൻ പോയ മനുവിനെയും സുഹൃത്തിനെയും സീനിയർ വിദ്യാർഥികൾ തടഞ്ഞു വെക്കുകയും അസഭ്യം വിളിക്കുകയും വളഞ്ഞിട്ടു മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മനുവിൻ്റെ ഷർട്ടു വലിച്ചു കീറുകയും തുടർന്ന് മുട്ടുകാലിൽ നിർത്തിയ ശേഷവും ക്രൂരമായി മർദ്ദിച്ചെന്നും മനു പറയുന്നു. ഇതു കണ്ട മനുവിന്റെ സുഹൃത്തായ അമൽ ടീച്ചറെ വിവരം അറിയിച്ചു. ടീച്ചറും രണ്ടാം വർഷ വിദ്യാർത്ഥികളും എത്തിയാണ് മനുവിനെ അക്രമികളിൽ നിന്ന് മോചിപ്പിച്ചത്. 

വീട്ടിലെത്തിയ മനുവിന് ശരീരവേദനയും ചർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് നെയ്യാറ്റിൻകര ജനൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് മനുവിന്റെ രക്ഷിതാവ് ആര്യങ്കോട് പൊലീസിലും പരാതി നൽകി. ബി കോം അവസാന വർഷ വിദ്യാർഥികളായ അൻസൽ, പ്രണവ് എന്നിവർക്ക് പുറമേ കണ്ടാൽ അറിയാവുന്ന 13 പേർക്കെതിരെ അര്യങ്കോട് പോലീസ് കേസെടുത്തു.