മത്സ്യത്തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി കമ്പനികളുടെ സമരം; വിറ്റുപോവാതെ ടൺ കണക്കിന് മത്സ്യം
ട്രോളിങിനും പ്രളയത്തിനും ശേഷം കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് സമരം ഇരുട്ടടിയായിരിക്കുകയാണ്
കോഴിക്കോട്: ഫിഷ് മീൽ പൗഡറും അനുബന്ധ മീൻ ഉൽപന്നങ്ങൾക്കും ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കമ്പനികൾ സമരം തുടങ്ങിയതോടെ മത്സ്യമേഖലയിൽ പ്രതിസന്ധി. കയറ്റി അയക്കാനാവാതെ സംസ്ഥാനത്തെ പല തുറമുഖങ്ങളിലും മീൻ കെട്ടിക്കിടക്കുകയാണ്. ട്രോളിങിനും പ്രളയത്തിനും ശേഷം കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് സമരം ഇരുട്ടടിയായിരിക്കുകയാണ്.
കയറ്റി അയക്കാനുള്ള മീനുകൾ മുഴുവനും പെട്ടികളിലാക്കി ഐസിട്ട് വെച്ചിരിക്കുകയാണ്. വളമാക്കാൻ മാത്രം ഉപയോഗിക്കാവുന്ന മീൻ മുതൽ മത്തിയും ചെമ്മീനും വരെ കെട്ടിക്കിടക്കുകയാണ്. ഉത്പന്നങ്ങൾ വിൽക്കുന്നതിന് അഞ്ച് ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരെ ഓൾ ഇന്ത്യ ഫിഷ് മീൽ ആന്‍റ് ഓയിൽ മാനുഫാക്ചേർസ് ആന്‍റ് മർച്ചന്‍റ് അസോസിയേഷൻ നടത്തുന്ന സമരം മത്സ്യത്തൊഴിലാളികളെയാകെ പ്രതിസന്ധിയിലാക്കി.
ദിവസേന 1350 ടൺ മത്സ്യം കയറ്റിയയക്കുന്ന കോഴിക്കോട് ജില്ലയിൽ പിടിച്ച് കൊണ്ട് വന്ന മീൻ എന്ത് ചെയ്യുമെന്നറിയാതെ പകച്ച് നിൽക്കുകയാണ് മത്സ്യത്തൊഴിലാളികൾ. കോര അഥവാ കിളിമീൻ, മത്തി, അയല തുടങ്ങിയവക്കാണ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വലിയ വിലയിടിവുണ്ടായത്. നാല് ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാനാവാത്ത മീനുകകൾ വളമാക്കുകയോ കടലിൽ തന്നെ തള്ളുകയോ അല്ലാതെ മറ്റ് വഴിയില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.