കുട്ടിയെ അക്രമിച്ച ശേഷം സമീപത്തെ കടയുടെ പുറത്ത് നിൽക്കുകയായിരുന്ന വ്യാപാരിയെയും നായ അക്രമിച്ചു.
റാന്നി: പത്തനംതിട്ട വെച്ചുച്ചിറയിൽ തെരുവ് നായ ആക്രമണം. സ്കൂൾ വിദ്യാർത്ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ അക്രമിച്ചു. വെച്ചൂച്ചിറ സി.എം.എസ് സ്കൂളിന് സമീപമാണ് തെരുവുനായ അക്രമണമുണ്ടായത്. സെന്‍റ് തോമസ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹെലീന സാൻറാ ബിജുവിനെയാണ് ആദ്യം തെരുവുനായ ആക്രമിച്ചത്.
ഹെലീന ട്യൂഷന് പോകും വഴിയായിരുന്നു അക്രമണം. കുട്ടിയെ അക്രമിച്ച ശേഷം സമീപത്തെ കടയുടെ പുറത്ത് നിൽക്കുകയായിരുന്ന വ്യാപാരിയെയും നായ അക്രമിച്ചു. പിന്നാലെ ബൈക്കിൽ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ ട് അക്രമിച്ചു. മൊത്തം 5 പേർക്ക് നായയുടെ കടിയേറ്റതായാണ് വിവരം.
പരുക്കേറ്റവരിൽ രണ്ടു പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി. ബാക്കിയുള്ളവർ വിവിധ സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ തേടി. പ്രദേശത്ത് തെരുവ് നായ ആക്രമണം കൂടുതലാണെന്നാണ് പ്രദേശവാരികൾ പറയുന്നത്.


