കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍, കാരയാട്, അരിക്കുളം, കുറുവങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നെല്‍വയലുകള്‍ വെള്ളം കയറി നശിച്ചു. 

കോഴിക്കോട്: കാലം തെറ്റി പെയ്ത കനത്ത മഴയില്‍, കോഴിക്കോട് ജില്ലയില്‍ വ്യാപക കൃഷിനാശം. 114 ഹെക്ടര്‍ നെല്‍കൃഷിയാണ് ഒറ്റ ദിവസം കൊണ്ട് നശിച്ചത്. പലയിടത്തും പച്ചക്കറി കൃഷികളും താറുമാറായി. അന്നശേരിയില്‍ തരിശ് കിടന്ന പാടശേഖരം തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കര്‍ഷകരെ സംഘടിപ്പിച്ച് പാക്കവയല്‍ പാടശേഖര കമ്മിറ്റി വിത്തിറക്കിയ പാടം മുഴുവന്‍ വെള്ളത്തിലായി. 

Add Asianetnews as a Preferred SourcegooglePreferred

അന്നശേരിയില്‍ മാത്രം 60 ഏക്കര്‍ നെല്‍കൃഷിയും അഞ്ച് ഏക്കര്‍ പച്ചക്കറി കൃഷിയുമാണ് നശിച്ചത്. കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍, കാരയാട്, അരിക്കുളം, കുറുവങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നെല്‍വയലുകള്‍ വെള്ളം കയറി നശിച്ചു. തലക്കുളത്തൂര്‍, മാവൂര്‍ പഞ്ചായത്തുകളില്‍ ഹെക്ടര്‍ കണക്കിന് നെല്‍, പച്ചക്കറി കൃഷി ഇപ്പോഴും വെള്ളത്തിനടിയിലാണ്. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തും ആഭരണ പണയപ്പെടുത്തിയും കൃഷിയിറക്കിയ കര്‍ഷകരാണ് ദുരിതത്തിലായത്.

കോഴിക്കോട് ജില്ലയില്‍ ഒറ്റ ദിവസം പെയ്ത മഴയില്‍ മാത്രം 114 ഹെക്ടര്‍ നെല്‍കൃഷി നശിച്ചെന്നാണ് കൃഷി വകുപ്പിന്‍റെ കണക്ക്. വാഴ, പച്ചക്കറി തുടങ്ങിയവ അടക്കം 345 ഹെക്ടര്‍ കൃഷിയാണ് ഒറ്റ ദിവസം നശിച്ചത്. മൂന്നരക്കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.