കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ കുട്ടികൾക്ക് രാത്രിയോടെയാണ് ഛർദിയും വയറിളക്കവുമുണ്ടായത്.
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ ഉച്ചക്കട എൽഎംഎസ് എൽപി സ്കൂളിലെ 25 ഓളം കുട്ടികൾക്ക് ഛർദിയും വയറിളക്കവും പനിയടക്കമുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഭഷ്യ വിഷബാധയെന്ന് സംശയം. അഞ്ചുദിവസം സ്‌കൂളടച്ചിടാൻ വിഭ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർദേശിച്ചു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ആഫീസർ ഡാേ. ജവഹർ, ഹെൽത്ത് ഇൻസ്പെക്ടർ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ കുട്ടികൾക്ക് രാത്രിയോടെയാണ് ഛർദിയും വയറിളക്കവുമുണ്ടായത്. ഉടൻ തന്നെ വീട്ടുകാർ ഇവരെ ആശുപത്രികളിലെത്തിക്കുകയായിരുന്നു. രണ്ട് കുട്ടികൾ ഇപ്പോഴും ചികിത്സയിലാണ് മറ്റുളളവരെ വീടുകളിലേക്ക് തിരികെ വിട്ടതായി അധികൃതർ പറഞ്ഞു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 15 ലധികം വിദ്യാർഥികളെ പ്രവേശിപ്പിച്ചിരുന്നു. ഇവർക്ക് ആവശ്യമായ ചികിത്സ നൽകി ഇന്നലെ വൈകിട്ടോടെ വിടുകളിലേയ്ക്ക് തിരിച്ചയച്ചുവെന്ന് വിഴിഞ്ഞം ആശുപത്രിയധികൃതരും പറഞ്ഞു.
അതേസമയം സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ചവരും അല്ലാത്തവരുമായ കുട്ടികൾക്കും പനിയും ചർദിയും വയറിളക്കവുമുൾപ്പടെ അസ്വസ്ഥകളുണ്ടായിരുന്നവെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് വൈ.എസ്. സജി പറഞ്ഞു. കുട്ടികളിലുണ്ടായത് ഭക്ഷ്യ വിഷബാധയല്ലെന്നും വൈറസ് ബാധ ആണെന്നും സംശയമുള്ളതായി ബാലരാമപുരം എ.ഇ.ഒ ലീനയും പറഞ്ഞു. നാന്നൂറോളം കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. കൂടുതൽ കുട്ടികളിലേക്ക് വൈറൽ പനി പടരാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലക്കാണ് സ്കൂൾ താല്കാലികമായി അടച്ചിടാൻ നിർദ്ദേശിച്ചതെന്നും അധികൃതർ അറിയിച്ചു.
