നിബന്ധന തെറ്റിച്ചു; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്
ജില്ലാ നാട്ടാന നിരീക്ഷണ സ്ഥിതിയുടെ അനുമതി വനം വകുപ്പാണ് താത്കാലികമായി റദ്ദാക്കിയത്.തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാഴ്ചശക്തി പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. നേരത്തെ നൽകിയ ഫിറ്റ്നസ് റിപ്പോർട്ടിൽ ആനയ്ക്ക് ഒരു കണ്ണിന് കാഴ്ചയില്ലെന്ന് പരാമർശിച്ചിട്ടില്ല
തൃശ്ശൂര്‍: പൂരപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്. ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ അനുമതി നല്‍കിയപ്പോള്‍ നല്‍കിയ നിബന്ധന തെറ്റിച്ചതിനാൽ താത്കാലികമായാണ് വിലക്ക്. ആനയുടെ 5 മീറ്റർ അടുത്തേക്ക് ആളുകളെ അടുപ്പിക്കരുതെന്ന നിബന്ധന തെറ്റിച്ചു. ജില്ലാ നാട്ടാന നിരീക്ഷണ സ്ഥിതിയുടെ അനുമതി വനം വകുപ്പാണ് താത്കാലികമായി റദ്ദാക്കിയത്. കർശന ഉപാധികൾ വെക്കണോ എന്ന് ആലോചിച്ച ശേഷം മാത്രം വീണ്ടും അനുമതി നല്‍കൂവെന്നാണ് സൂചന.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാഴ്ചശക്തി പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. നേരത്തെ നൽകിയ ഫിറ്റ്നസ് റിപ്പോർട്ടിൽ ആനയ്ക്ക് ഒരു കണ്ണിന് കാഴ്ചയില്ലെന്ന് പരാമർശിച്ചിട്ടില്ല. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽ മാത്രമാണ് എഴുന്നള്ളിപ്പ് നടത്താനാണ് നേരത്തെ അനുമതി നല്‍കിയത്. ആഴ്ചയിൽ രണ്ട് തവണ മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ പാടുള്ളൂ. എഴുന്നള്ളിപ്പിന് കൊണ്ടു പോകുമ്പോൾ നാല് പാപ്പാൻമാര്‍ ആനയ്ക്കൊപ്പം വേണമെന്നും നാട്ടാന നിരീക്ഷണസമിതി നിര്‍ദേശിച്ചിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.
ഏതെങ്കിലും തരത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയാല് പൂര്‍ണ ഉത്തരവാദിത്വം ഉടമസ്ഥരായ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കും. മുഴുവൻ സമയം എലിഫെൻറ് സ്ക്വാഡും വിദഗ്ദ ഡോക്ടർമാരുടെ പരിശോധനയും ഉണ്ടാവണം. ആവശ്യമായ വിശ്രമവും ചികിൽസയും തുടരണമെന്നും വ്യവസ്ഥയിലുണ്ടായിരുന്നു. ഉത്സവചടങ്ങുകളിൽ പൊതുജനങ്ങളിൽ നിന്നും അഞ്ച് മീറ്റര്‍ അകലത്തിൽ വേണം ആനയെ നിര്‍ത്താനെന്നും നാട്ടാന നിരീക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. ഈ നിബന്ധന പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ വിലക്ക്.
2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പൻ രാമചന്ദ്രൻ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ വിലക്ക് വന്നത്. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ പൂരത്തിൻ്റെ വിളംബരമായ തെക്കേഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. കൊവിഡിന് ശേഷം ഇതാദ്യമായാണ് രാമചന്ദ്രനെ ചടങ്ങുകൾക്ക് കൊണ്ടു പോകാൻ അനുമതി കിട്ടിയത്.