കാട്ടുതീയില്‍ 80 കോടി രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. മരങ്ങള്‍ വെട്ടുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും വനംവകുപ്പിന്‍റയും ദേവികുളം സബ് കളക്ടറുടെയും അനുമതി ലഭിച്ചില്ല.
ഇടുക്കി: കാട്ടുതീയുടെ മറവില്‍ ദേശീയോദ്യാനം അട്ടിമറിക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നതായി വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി രാമരാജ്. വനമേഖലയില്‍ തീയിട്ടത് ചില സാമൂഹിക വിരുദ്ധരാണ്. എന്നാല്‍ അതിന്‍റെ പേരില്‍ വട്ടവടയിലെ മുഴുവന്‍ കര്‍ഷകരെയും ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വട്ടവടയില്‍ വനം കത്തി നശിച്ചെന്നാണ് വനംവകുപ്പ് പ്രചരണം നടത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിരോധിച്ച യൂക്കാലി മരങ്ങളാണ് കത്തിയത്. കര്‍ഷകര്‍ നട്ടുവളര്‍ത്തിയ യൂക്കാലി മരങ്ങളും ഇതോടൊപ്പം കത്തി നശിച്ചു. കാട്ടുതീയില്‍ 80 കോടി രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. മരങ്ങള്‍ വെട്ടുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും വനംവകുപ്പിന്‍റയും ദേവികുളം സബ് കളക്ടറുടെയും അനുമതി ലഭിച്ചിരുന്നില്ല. ഇതിനിടയില്‍ ചില റവന്യു ഉദ്യോഗസ്ഥര്‍ കളക്ടറെ തെറ്റിദ്ധരിപ്പിച്ച് വട്ടവടയില്‍ മാത്രം മരം വെട്ടരുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതായി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന് പിന്നില്‍ മരംവെട്ട് മാഫിയയെ സഹായിക്കുന്ന ചില ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നും രാമരാജ് ആരോപിക്കുന്നു.
ആനമുടി നാഷണല്‍ പാര്‍ക്കിന്‍റെ ഭാഗത്ത് 50 വീടുകള്‍ കത്തിനശിച്ചെന്നും പാമ്പാടും ചോലയില്‍ കാട്ടുതീ പടര്‍ന്നതായുമുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ വനപാലകരാണ്. വേനല്‍കാലത്ത് വനപ്രദേശങ്ങളില്‍ കാട്ടുതീ പടരാതിരിക്കാന്‍ ജനപങ്കാളിത്തത്തോടെ കമ്മറ്റി രൂപീകരിച്ചിരുന്നു. വനപ്രദേശങ്ങളില്‍ ഫയര്‍ ലൈനുകള്‍ വെട്ടുന്നതിന് സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ടെങ്കിലും ഇത്തവണ അതും പാലിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഫയര്‍ ലൈനുകള്‍ വെട്ടുന്നതായി കാണിച്ച് വനംവകുപ്പ് ലക്ഷങ്ങളുടെ ബില്ലുകള്‍ മാറി. ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വട്ടവട ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പരാതി നല്‍കുമെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി.
ആനമുടി നാഷണല്‍ പാര്‍ക്കില്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച നോട്ടീസ് നല്‍കാനും തീരുമാനിച്ചതായി അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍ പാര്‍ക്കില്‍ തീവെച്ച സംഭവത്തില്‍ രണ്ട് കേസുകള്‍ മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും,പ്രതികളെ തിരിച്ചറിഞ്ഞതായും വനപാലകര്‍ അറിയിച്ചു. മുന്‍ വൈല്‍ഡ് ലൈഫ് വര്‍ഡന്‍റെ കാലത്താണ് ഇത്തരത്തില്‍ മേഖലയില്‍ കാട്ടുതീ പടര്‍ന്നത്. എന്നാല്‍ വൈല്‍ഡ് ലൈഫ് വര്‍ഡന്‍ ആര്‍ ലക്ഷ്മി ചാര്‍ജ്ജെടുത്തോടെ പ്രസിഡന്‍റിന്‍റെ നേത്യത്വത്തില്‍ സംഘത്തെ രൂപീകരിച്ച് കാട്ടൂതീ തടയുന്നതിന് നടപടികള്‍ സ്വീകരിച്ചിരുന്നു. മരംവെട്ടുന്നത് സംബന്ധിച്ച് തര്‍ക്കമുള്ളതിനാല്‍ അദ്ദേഹത്തെ പരിഗണിക്കാതെ മറ്റുള്ളവരെ ചുമതല ഏല്‍പ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അധിക്യതര്‍ പറയുന്നത്.
