വനിതാ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥയെ അശോക് കടന്നുപിടിച്ചെന്നാണ് പരാതി. വനിതാ ഉദ്യോഗസ്ഥയുടെ പരാതി ആദ്യം ഫോറസ്റ്റ് സ്റ്റേഷനിൽ ഒതുക്കി തീർക്കാൻ ശ്രമം നടത്തിയെന്ന് ആക്ഷേപമുണ്ട്.

റാന്നി: പത്തനംതിട്ടയിൽ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറി വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. റാന്നി ഡിവിഷൻ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെഎ അശോകനെയാണ് ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നേര്യമംഗലം സ്വദേശിയാണ് അശോകൻ. ഇന്ന് രാവിലെയാണ് അശോകനെതിരെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരാതി നൽകിയത്. പിന്നാലെ ഉച്ചയോടെ പൊലീസ് അശോകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വനിതാ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥയെ അശോക് കടന്നുപിടിച്ചെന്നാണ് പരാതി. ഉദ്യോഗസ്ഥയും ഭർത്താവും പരാതിയിൽ നിന്നും പിന്മാറില്ലെന്ന കടുത്ത നിലപാടെടുത്തു. തുടർന്നാണ് പൊലീസ് അശോകനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, മോശം പെരുമാറ്റം എന്നിവക്ക് പുറമെ മറ്റ് വകുപ്പുകൾ കൂടി പ്രതിക്കെതിരെ ചുമത്തുമെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ആക്ഷേപങ്ങളെ തുടർന്ന് വകുപ്പ് തല നടപടി നേരിട്ടാണ് അശോക് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയത്.