പുൽപ്പള്ളിയിലിറങ്ങിയ കടുവയെ ഒന്നര ദിവസം നീണ്ട ശ്രമത്തിനൊടുവിൽ തുരത്തിയോടിച്ചു
ബന്ദിപ്പൂർ കടുവാ സങ്കേതത്തിലേക്കാണ് കടുവയെ തുരത്തിയോടിച്ചത്. വനം വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ വണ്ടിത്തടവ്, പാറക്കടവ് പ്രദേശങ്ങളിൽ പ്രഖ്യാപിച്ച 144 പിൻവലിച്ചു
മുള്ളൻക്കൊല്ലി: പുല്‍പ്പള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ ഒന്നര ദിവസം നീണ്ട ശ്രമത്തിനൊടുവിൽ വനപാലകർ കാട്ടിലേക്ക് തുരത്തി. ബന്ദിപ്പൂർ കടുവാ സങ്കേതത്തിലേക്കാണ് തുരത്തിയോടിച്ചത്. വനം വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ വണ്ടിത്തടവ്, പാറക്കടവ് പ്രദേശങ്ങളിൽ പ്രഖ്യാപിച്ച 144 പിൻവലിച്ചു.
പുല്‍പ്പള്ളിയിലെ ജനവാസമേഖലയില്‍ ഇറങ്ങി വീട്ടില്‍ വളര്‍ത്തുന്ന ആടിനെ പിടികൂടിയ കടുവ ആടിനേയും കൊണ്ട് കാട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ മാറി കടുവയെ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഒരു മണിക്കൂറോളമായി കടുവ ഇവിടെ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. കടുവയെ മയക്കുവെടി വയ്ക്കാനുള്ള തയ്യാറെടുപ്പിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. കടുവയെ കാട്ടിലേക്ക് തന്നെ മടക്കി അയക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും ഇത് ഫലം കണ്ടിരുന്നില്ല. കടുവ അക്രമകാരിയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ജനവാസമേഖലകളില്‍ തന്നെ കടുവ കറങ്ങി നടക്കുന്ന സാഹചര്യത്തില്‍ മയക്കുവെടി വച്ച് പിടികൂടുന്നതാണ് നല്ലതെന്ന നിലപാട് ഉന്നത ഉദ്യോഗസ്ഥരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിയ്ക്കുകയും ചെയ്തിരുന്നു.
കടുവയെ പിടികൂടുന്നത് വരെ അതീവജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികള്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു. കടുവയെ പിടികൂടിയ വാര്‍ത്തയറിഞ്ഞ് എത്തിയവരെ തിരിച്ച് അയക്കുകയും ചെയ്തിരുന്നു. ജനം തടിച്ചു കൂടിയാൽ ഉണ്ടാകുന്ന അപായസൂചന മുന്നിൽകണ്ടാണ് സ്ഥലത്ത് 144 പ്രഖ്യാപിച്ചത്.